
പത്തനംതിട്ട ജില്ലയെ നടുക്കിയ കടമ്മനിട്ടയിലെ കൊലപാതകക്കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച് കോടതി. 17-കാരിയായ ശാരികയെ പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ പ്രതിയായ സജിൻ കുറ്റക്കാരനാണെന്ന് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി-I കണ്ടെത്തി. തുടർന്നാണ് പ്രതിക്ക് ജീവിതാവസാനം വരെ നീളുന്ന കഠിന തടവ് ശിക്ഷയായി വിധിച്ചത്. രണ്ടുലക്ഷം രൂപ പിഴയായി നല്‍കണം. ഈ തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
2017 ജൂലൈ 14-ന് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരന്തരമായ ശല്യത്തെ തുടർന്ന് സജിനെ ഭയന്ന് മുത്തച്ഛന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയായിരുന്നു ശാരിക. സംഭവ ദിവസം വൈകിട്ട് ആറരയോടെ പെട്രോളുമായി ഇവിടേക്ക് എത്തിയ സജിൻ, ശാരികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കത്തിച്ച മെഴുകുതിരി എറിഞ്ഞ് തീ കൊളുത്തുകയായിരുന്നു.
അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ജൂലൈ 22-ന് ശാരിക മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുൻപ്, സജിനാണ് തന്നെ തീ കൊളുത്തിയതെന്ന് ശാരിക നൽകിയ മരണമൊഴി കേസിൽ നിർണായക തെളിവായി മാറി.
തന്നോടൊപ്പം വരണമെന്ന ആവശ്യം ശാരിക നിരസിച്ചതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശാരികയുടെ മരണമൊഴിക്ക് പുറമെ, തീ കൊളുത്തുന്നതിനിടെ പ്രതിയായ സജിന് ഏറ്റ 30 ശതമാനത്തോളം പൊള്ളലും, സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെടുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴികളും കേസിൽ നിർണായകമായി.