പ്രതികളെ വലയിലാക്കിയത് ശര്‍മ്മിളയുടെ ഫോണിന്റെ ലൊക്കേഷന്‍ നോക്കി
കൊച്ചിയില്‍ നിന്ന് കാണാതായ സുഭദ്രയെന്ന വയോധികയെ ആലപ്പുഴയിലെ കലവൂരില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ രണ്ട് പേരും പോലീസ് പിടിയിലായി. മണിപ്പൂരില്‍ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. കലവൂ രില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (38) ഭാര്യയായ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിള(36)യു മാണ് പിടിയിലായിരിക്കുന്നത്. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട സുഭദ്രയെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലായിരുന്നു.
കൊച്ചി കടവന്ത്രയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡിലെ ‘ശിവകൃപ എന്ന വീട്ടിലായിരുന്നു സുഭദ്ര കഴിഞ്ഞിരുന്നത്. ഒറ്റയ്ക്കായിരുന്നു സുഭദ്രയുടെ താമസം. മക്കളായ രാധാകൃഷ്ണനും രാജേഷും മാറിയാണ് താമസിച്ചിരുന്നത്. ഒരു മാസമായി അമ്മയെ കാണാനില്ലെന്ന് കാട്ടി മകന്‍ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സുഭദ്ര യുടെ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിക്കുകയും സുഭദ്ര കലവൂരില്‍ എത്തിയിരുന്നതായും കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ ഓഗസ്റ്റ് നാലിന് എറണാകുളം സൗത്തില്‍നിന്ന് ഒരു സ്ത്രീക്കൊപ്പം സുഭദ്ര പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. സുഭദ്രയ്‌ക്കൊപ്പമുള്ളത് പ്രതികളിലൊരാളായ ശര്‍മ്മിളയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇവരുടെ താമസ സ്ഥലം പരിശോധിച്ചെങ്കിലും വീട് പൂട്ടി കിടക്കുകയായിരുന്നു. കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തുന്നത്. മണ്ണിനടിയിലെ മൃതദേഹ സാന്നിധ്യം തിരിച്ചറിയുന്ന കഡാവര്‍ നായയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രാജേഷും തിരിച്ചറിഞ്ഞു. അമ്മ ധാരാളം സ്വര്‍ണ്ണം ധരിക്കുന്ന വ്യക്തിയായിരുന്നുവെന്നും മൃതദേഹത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ അത് കൈക്കലാക്കാനാകാം സുഭദ്രയെ കൊന്ന് കുഴിച്ചു മൂടിയതെന്നാണ് പോലീസിൻ്റെ നിഗമനം.
പോലീസ് പ്രതികളെ തേടി ഉടുപ്പിയിലും കര്‍ണാടകയിലുമെല്ലാം തെരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പോലീസ് മണിപ്പാലിലെ പെറാംപള്ളിയില്‍ നിന്ന് പിടികൂടിയത്. സുഭദ്രയെ കൊല്ലാന്‍ മറ്റ് എന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ നിന്ന് മാത്രമേ അറിയാനാകൂ. ഏറെക്കാലമായി പരിചയത്തിലായിരുന്നു സുഭദ്രയും ശര്‍മ്മിളയും. ശര്‍മ്മിളയുടെ വിവാഹം നടത്തിക്കൊടുത്തത് സുഭദ്രയായിരുന്നുവെന്നും സുഭദ്രയുടെ വീട്ടില്‍ ശര്‍മ്മിള പല തവണ വന്നിട്ടുണ്ടാ യിരുന്നുവെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ശര്‍മ്മിളയുടെ ഫോണിന്റെ ലൊക്കേഷന്‍ മനസിലാക്കിയാണ് ഇവര്‍ മണിപ്പാലില്‍ ഉണ്ടെന്ന് മനസിലാകുകയും തുടര്‍ന്ന് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ ദമ്പതികളെ പിടിയിലാക്കുകയുമാ യിരുന്നു.