Malayalam Media LIve

തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു, തെറ്റുകാരൻ ഞാൻ തന്നെ: മൗനം വെടിഞ്ഞ് കെ. മുരളീധരൻ

കോഴിക്കോട്: തൃശൂരിലെ തോൽവി സംബന്ധിച്ച തമ്മിലടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. തമ്മിലടി തുടർന്നാൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കും. പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരിൽ സംഘർഷമുണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാൻ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്റ്റർ യുദ്ധവും നല്ലതല്ലെന്നും മുരളീധരൻ പറഞ്ഞു.

‘‘കോൺഗ്രസിനു ഒരുപാട് നേതാക്കളുണ്ട്. എനിക്ക് പുതിയ പദവി ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. അതുവരെ മാറിനിൽക്കും. സുധാകരനെ മാറ്റാൻ പാടില്ല. ഇത്രയും നല്ല വിജയമുണ്ടാകുമ്പോൾ അദ്ദേഹത്തെ മാറ്റരുത്. കെപിസിസി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയിൽ ഒരുകാരണവശാലും ഞാൻ പോകില്ല. രാജ്യസഭയിൽ പോകുന്നെങ്കിൽ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണം.’’ – മുരളീധരൻ പറഞ്ഞു.

തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാൽ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയിൽ ചിന്ത വന്നു. പരമ്പരാഗത വോട്ടുകൾ കിട്ടി. ചില ആളുകൾ മാത്രം വിചാരിച്ചാൽ വോട്ട് മറിയില്ല. ഒരാൾക്കെതിരെയും ഒരു പരാതിയും താൻ പറയില്ല. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ല. കമ്മിഷൻ വന്നാൽ വീണ്ടും അടിയുണ്ടാകും. ഇത്രയും അച്ചടക്കമൊക്കെ തനിക്ക് പറ്റുകയുള്ളൂ. സംഘടന കൂടുതൽ തളരാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *