
ന്യു ഡൽഹി: ഒളിംപിക്സ് താരം വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചു. കോണ്‍ഗ്രസിൽ ചേരാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ജോലി രാജി വെച്ചത്. എക്സ് പോസ്റ്റിലൂടെ വിനേഷ് ഫോഗട്ട് തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകുന്നേരത്തെ ചടങ്ങില്‍ വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഔദ്യോഗിക അംഗത്വം എടുക്കും.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈംഗിക പീഡന പരാതി നേരിട്ട ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. സംഭവത്തിൽ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് മെഡല്‍ ജേതാവിന് നല്കുന്ന സ്വീകരണമാണ് ലഭിച്ചത്.
ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. ഒക്റ്റോബർ 5 ന് നടക്കാനിരിക്കുന്ന ഹരിയാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.