50,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാർ 2,88,120 പേരെന്ന് കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ മറുപടി

ആറ് ലക്ഷം സർക്കാർ ജീവനക്കാരിൽ 50000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങിക്കുന്നവർ 2,88,120 പേരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിൽ 48 ശതമാനം പേർക്ക് മാത്രമാണ് 50,000 രൂപയിൽ കൂടുതൽ ശമ്പളം ഉള്ളത്.

52 ശതമാനം പേർക്കും അമ്പതിനായിരം രൂപയിൽ താഴെയാണ് വരുമാനം. ശമ്പളത്തിൻ്റെ 15 ശതമാനത്തോളം പല വിധ കഴിവുകളായി ശമ്പളത്തിൽ നിന്ന് പിടിക്കും. ലോൺ അടവും മറ്റുമായി ആദ്യത്തെ ആഴ്ചയിൽ തന്നെ മിച്ചമുള്ള ശമ്പളത്തിൻ്റെ ഭൂരിഭാഗവും അടയ്ക്കുന്നതോടെ കടം വാങ്ങിച്ചാണ് ഭൂരിഭാഗം സർക്കാർ ജീവനക്കാരും മുന്നോട്ട് പോകുന്നത്.

ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ 3 വർഷമായി ലഭിക്കാതിരുന്നതോടെ ജീവനക്കാരുടെ ജീവിതം ദുരിത പൂർണമായി. 19 ശതമാനം ക്ഷാമബത്തയാണ് കുടിശിക. ലീവ് സറണ്ടർ അഞ്ചു വർഷമായി ലഭിക്കുന്നും ഇല്ല. സ്ക്കൂൾ തുറക്കുന്ന സമയത്ത് സർക്കാർ ജീവനക്കാർക്ക് ആശ്വാസമായ ലീവ് സറണ്ടർ നിലച്ചതോടെ ലോണുകൾ ആയി മിക്കവരുടെയും ആശ്രയം.

ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് ആകട്ടെ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ക്ഷാമബത്ത കുടിശിക അടക്കം തരുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ബാലഗോപാൽ തണുപ്പൻ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇപ്പോൾ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നത് കൊണ്ട് പൊളിറ്റിക്കലായി ഗുണമില്ല എന്നാണ് ബാലഗോപാൽ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കമ്മീഷനെ പ്രഖ്യാപിച്ചാലേ പൊളിറ്റിക്കലായി ഗുണം കിട്ടും എന്നാണ് ബാലഗോപാൽ പറയുന്നത്. തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ പരമാവധി വൈകിപ്പിക്കുക എന്ന ബാലഗോപാലിൻ്റെ നയം ജീവനക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാലഗോപാലിൻ്റെ ന്യായത്തിന് മറുന്യായം പറയാനുള്ള ധനകാര്യ അറിവ് മുഖ്യമന്ത്രിക്ക് ഇല്ലാത്തതും ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സങ്കീർണ്ണമാക്കിയിരിക്കുകയാണ്.