തിരുവനന്തപുരം: ജനങ്ങളുടെയും ജീവനക്കാരുടെയും ജീവിതം ദുസ്സഹമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ഭരണത്തിൻ്റെ ശ്രീകാേവിലായ സെക്രട്ടേറിയറ്റിന് ചുറ്റും ശയനപ്രദക്ഷിണം നടത്തേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അത്രയ്ക്ക് അതിക്രമങ്ങളാണ് കേരളത്തിൽ നടമാടുന്നത്. അതിലൊന്നും ശരിയായ ദിശയിൽ യാതൊന്നും ചെയ്യാത്ത മുഖ്യമന്ത്രി ജീവനക്കാരെ ശയന പ്രദക്ഷിണത്തിലേക്ക് തള്ളിവിടുകയാണ്. അഞ്ചു വർഷം മുമ്പുള്ള ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക ജീവനക്കാരുടെ പി എഫിൽ പോലും ലയിപ്പിച്ചിട്ടില്ല. ശമ്പളപരിഷ്ക്കരണ കമ്മീഷനെ അടിയന്തരമായി നിയമിക്കുന്നതിന് എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ഇനിയും തയ്യാറായിട്ടില്ല.

ആറു ഗഡു ഡി എ കിട്ടാനുണ്ടായിട്ട് അത് ജീവനക്കാർക്ക് നൽകുന്നില്ല. ലീവ് സറണ്ടർ ഇടതുഭരണകാലത്ത് സ്വപ്നമായി മാറിയിരിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നടത്തിയ ഇടതുമുന്നണിയുടെ ഭരണകാലത്ത് സി പി ഐ സംഘടനക്ക് അതു സംബന്ധിച്ച സമിതിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് കിട്ടാൻ സുപ്രീം കോടതിയിൽ പോകേണ്ടി വന്നു. ഇടതു പക്ഷക്കാർക്ക് പോലും നീതി കിട്ടാത്ത ഭരണകൂടമാണ് നാട്ടിലുളളത്.
മെഡിസെപ്പിൽ ചികിത്സയ്ക്ക് ക്ഷാമകാലമാണ്. കാർഡുമായി ആശുപത്രിയിലെത്തുന്ന ജീവനക്കാരൻ നിരാശയും ശാപവചനവുമായാണ് തിരികെ പോകുന്നത്.

മാസാമാസം ജീവനക്കാരിൽ നിന്നും നിർബന്ധപൂർവം നിശ്ചിത വിഹിതം ഈടാക്കി ജീവാനന്ദം നടപ്പാക്കാക്കാനുള്ള ആഗ്രഹം സർക്കാർ ഉപേക്ഷിക്കുന്നതാണ് നല്ലത് .അത് ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്നമില്ല.
ശമ്പള പരിഷ്ക്കരണം അടിയന്തരമായി നടപ്പിലാക്കുക,, ആറു ഗഡു (19%) ഡി എ അനുവദിക്കുക ,ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, 2019ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക ,പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക,ജീവനക്കാരുടെ വിഹിതം പിടിച്ചു കൊണ്ട് ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് ഉപേക്ഷിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ശയന പ്രദക്ഷിണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഇർഷാദ് എം എസ് അധ്യക്ഷത വഹിച്ചു.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു, കെ എം അനിൽകുമാർ, ജലജകുമാരി, എ സുധീർ, ഗോവിന്ദ് ജി ആർ, രഞ്ജിഷ്കുമാർ ആർ, സജീവ് ‘പരിശവിള, നൗഷാദ് ബദറുദ്ദീൻ,.റീജ് എൻ, രാജേഷ് ആർ,, പ്രസീന എൻ, പാത്തുമ്മ വി എം, സുനിത എസ് ജോർജ്, ഉമൈബ വി, തിബീൻ നീലാംബരൻ, അജേഷ് എം, രാജേഷ് എം ജി, ആനാട് രാമചന്ദ്രൻ നായർ , മീര സുരേഷ്. ശില്പ, ഗായത്രി, റീജ തുടങ്ങിയവർ സംസാരിച്ചു.

ശയന പ്രദക്ഷിണത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റ് കാൻറീൻപരിസരത്തു നിന്നും കനത്ത മഴയത്ത് പ്രകടനവും നടത്തി