സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് സർക്കാർ ജീവനക്കാർ.

ശമ്പള പരിഷ്ക്കരണം അടിയന്തരമായി നടപ്പിലാക്കുക, ആറു ഗഡു (19%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, 2019ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, ജീവനക്കാരുടെ വിഹിതം പിടിച്ചു കൊണ്ട് ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് ഉപേക്ഷിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധ ശയനപ്രദക്ഷിണം.


സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ തെരഞ്ഞെടുത്ത പ്രവർത്തകരാണ് ശയനപ്രദക്ഷിണം നടത്തിയത്. അതിന് മുന്നോടിയായി സെക്രട്ടേറിയറ്റ് കാൻ്റീൻ പരിസരത്തുനിന്നും നിന്നും രാവിലെ 11.30ന് ജീവനക്കാരുടെ പ്രകടനം നടന്നു.

ജൂലൈ 1 മുതൽ പുതിയ ശമ്പളപരിഷ്കരണം ലഭിക്കേണ്ടതാണ്. എന്നാൽ ശമ്പള പരിഷ്കരണ കമ്മീഷനെ പോലും സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ മുഴുവനും തരുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും ധനമന്ത്രി തണുപ്പൻ നടപടിയാണ് സ്വീകരിക്കുന്നത്. ക്ഷാമബത്ത വൈകിപ്പിക്കുന്നതിൻ്റെ പിന്നിലും ബാലഗോപാലിൻ്റെ ഇടപെടൽ ആയിരുന്നു.

8 വർഷത്തെ പിണറായി ഭരണത്തിൽ 15 മാസത്തെ ശമ്പളമാണ് ജീവനക്കാരന് നഷ്ടപ്പെട്ടതെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ നോട്ടിസിൽ നിന്ന് വ്യക്തം. 19 ശതമാനം ക്ഷാമബത്ത കുടിശികയാണ്. 3 വർഷത്തിനിടയിൽ ആകെ നൽകിയത് 2 ശതമാനം ഡി.എ മാത്രം. അർഹതപ്പെട്ട 39 മാസത്തെ കുടിശികയും ജീവനക്കാർക്ക് നഷ്ടപ്പെട്ടു.

അതിനിടയിൽ ആണ് ജീവനക്കാരുടെ ശമ്പള വിഹിതം പിടിക്കാൻ ജീവാനന്ദം പദ്ധതിയുമായി കെ.എൻ ബാലഗോപാൽ രംഗത്തിറങ്ങിയതും. ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നിഷേധിച്ചത് പ്രധാന കാരണമായി സി പി എം വിലയിരുത്തിയിരുന്നു.

അതുകൊണ്ട് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ പാർട്ടി അനുകൂലവും ആണ്. കമ്മീഷൻ പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ കെ. എൻ. ബാലഗോപാലിൻ്റെ പിടിവാശി ആണ്.