
നാലാം ലോക കേരളസഭ നാളെ തുടങ്ങി ജൂൺ 15 ന് അവസാനിക്കും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് പ്രധാന വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളാണ് ഇതുവരെ നടന്നത്. കൂടാതെ 3 മേഖല സമ്മേളനങ്ങളും നടന്നു.
ലോക കേരള സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അബദ്ധങ്ങള്‍ നിറഞ്ഞതും അശ്രദ്ധമായതുമാണെന്ന ആക്ഷേപം ഉയരുകയാണ്. 13ാം തീയതി രാത്രി 12 മണിക്ക് സഭ തുടങ്ങുമെന്ന തരത്തിലാണ് ഹോം പേജിലെ കൗണ്ട് ഡൗണ്‍ സെറ്റ് ചെയ്തിരിക്കുന്നത്. നോര്‍ക റൂട്ട്‌സിനുവേണ്ടി ഇന്‍വിസ് എന്ന സ്വകാര്യ കമ്പനി നിര്‍മ്മിച്ച വെസ്‌ബൈറ്റിലാണ് ലോക കേരള സഭയെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൃത്യമായി ലഭ്യമാകാത്തത്. https://www.lokakeralasabha.com/malayalam/ എന്ന വെബ്സൈറ്റിലാണ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 10, 11 തീയതികളിൽ ന്യൂയോർക്കിലും ആണ് മേഖല സമ്മേളനങ്ങൾ നടന്നത്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ലോക കേരള സഭ എന്നാണ് സർക്കാർ ഭാഷ്യം എങ്കിലും പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത് വിദേശത്ത് വച്ച് മരണപ്പെട്ട പ്രവാസികളുടെ കണക്ക് പോലും സർക്കാരിൻ്റെ കയ്യിൽ ഇല്ല.
ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 6 മാസം ശമ്പളം നൽകും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരാൾക്ക് പോലും ഒരു ദിവസത്തെ ശമ്പളം പോലും നൽകിയില്ല. പ്രവാസികളുടെ പേരിൽ മേഖല സമ്മേളനം എന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശ രാജ്യങ്ങളിൽ ഊരുചുറ്റുന്നതിൽ ഒതുങ്ങി ലോക കേരള സഭ പ്രവർത്തനം. ഇത്തവണത്തെ ലോക കേരള സഭയുടെ ചെലവിനായി 3 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്