തിരുവനന്തപുരം: ഗൾഫ് നാടുകളിലേക്ക് കപ്പൽ സർവീസ് നടത്തുമെന്ന് മുഖ്യമന്ത്രി. പിപിപി (Public Private Participation) മോഡലിൽ ആയിരിക്കും പാസഞ്ചർ സർവീസ് നടത്തുക.

മാർച്ച് 8 ന് കേരള മാരിടൈം ബോർഡ് ഷിപ്പിംഗ് കമ്പനികളുടെ താൽപര്യ പത്രം ക്ഷണിച്ചിരുന്നു. തുടർന്ന് മാർച്ച് 27 ന് എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് താൽപര്യമുള്ളവരുടെ ബിസിനസ് മീറ്റ് നടന്നു. 4 ഷിപ്പിംഗ് കമ്പനികളാണ് പ്രൊപ്പോസൽ സമർപ്പിച്ചത്. വൈറ്റ് സീ ഷിപ്പിംഗ് ലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഫുൾ എഹെഡ് മറൈൻ ആൻ്റ് ഓഫ്ഷോർ പ്രൈവറ്റ് ലിമിറ്റഡ്, റോൺ മാരിടൈം ലിമിറ്റഡ്,ജബാൽ വെഞ്ച്വഴേസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി 4 കമ്പനികളാണ് പ്രൊപ്പോസൽ സമർപ്പിച്ചത്.

ഇതിൽ വൈറ്റ് സീ ഷിപ്പിംഗ് ലൈൻ സ് പ്രൈവറ്റ് ലിമിറ്റഡ്, ജബാൽ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുമായി മെയ് 21 ന് കേരള മാരിടൈം ബോർഡ് ചെയർമാൻ ചർച്ച നടത്തി. ഇവരോട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അത് ലഭിക്കുന്ന മുറക്ക് സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന കമ്പനികൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങളും വ്യവസ്ഥകളും പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖ മൂലം മറുപടി നൽകി. പി.കെ. ബഷീർ എംഎൽഎ ആണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.