കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ചത്. ചിതറ ചില്ലിമുക്ക് സ്വദേശി 22 വയസ്സുള്ള വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 30ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ വിഷ്ണു വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവും കുട്ടിയും വീട്ടിലില്ലായിരുന്നു.

വിഷ്ണു കതകില്‍ മുട്ടി വിളിച്ചപ്പോള്‍ ശബ്ദം കേട്ട യുവതി ജനലിലൂടെ നോക്കി. കുടിക്കാനിത്തിരി വെള്ളം തരുമോന്ന് വിഷ്ണു ചോദിച്ചു. യുവതി കതക് തുറന്ന് ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോള്‍ വീണ്ടും ഒരുഗ്ലാസ് കൂടി വേണമെന്നായി. വീണ്ടും വെള്ളമെടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോഴാണ് വിഷ്ണു വീട്ടിലുള്ളിലേക്ക് അതിക്രമിച്ച് കയറി അടുക്കളയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്.

ബഹളം വെച്ച് യുവതി എതിര്‍ത്തപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. അടുത്ത് വീടുകളൊന്നും ഇല്ലാത്ത പ്രദേശമാണ്. യുവതി പിന്നീട് നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് വിഷ്ണുവിനെ പ്രദേശത്തുനിന്ന് തന്നെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ ലഹരി മരുന്നിന് അടിമയും നിരവധി കേസിലെ പ്രതിയുമാണെന്ന് ചിതറ പോലീസ് അറിയിച്ചു.