കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂർ ധ്യാനം ഇന്നലെ ഏഴരയോടെയാണ് തുടങ്ങിയത്. കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തിൽ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡൽഹിക്കു മടങ്ങും.

കരയിലും കടലിലും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. നാവിക സേനയുടെ സുരക്ഷാ ബോട്ടുകൾ സ്മാരകത്തെ ചുറ്റിക്കറങ്ങി. കോസ്റ്റ് ഗാർഡിന്റെ 2 കപ്പലുകളും കടലിൽ പരിശോധനയ്ക്കായി ഉണ്ട്. കരയിൽ രണ്ടായിരത്തിലധികം പൊലീസുകാരാണ് സുരക്ഷാ ഡ്യൂട്ടിയിലുള്ളത്. തീരത്തെ ഭഗവതി അമ്മൻ ക്ഷേത്ര സന്ദർശനത്തിനുശേഷമാണ് ഇന്നലെ 6 മണിക്ക് വിവേകാനന്ദ എന്ന ബോട്ടിൽ‌ പ്രധാനമന്ത്രി വിവേകാനന്ദ സ്മാരകത്തിലേക്കു തിരിച്ചത്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്.

ഇന്നലെ 5.10നു കന്യാകുമാരിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി ഗെസ്റ്റ് ഹൗസിൽ വസ്ത്രം മാറി വെള്ള മുണ്ടും മേൽമുണ്ടുമണിഞ്ഞാണു പുറത്തേക്കു വന്നത്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകി സ്വീകരിച്ചു. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.