തിരുവനന്തപുരം: പരിശീലന പരിപാടികൾക്ക് നക്ഷത്ര ഹോട്ടലുകൾ പാടില്ലെന്ന ബാലഗോപാലിൻ്റെ ഉത്തരവിന് പുല്ലുവില. ഈ മാസം 20 മുതൽ 6 ദിവസത്തേക്ക് നടക്കുന്ന ജി.എസ്.ടി വകുപ്പിൻ്റെ എൻഫോഴ്സ് വിംഗിൻ്റെ ട്രെയിനിംഗിൽ പങ്കെടുക്കുന്നവരുടെ താമസം സെവൻ സ്റ്റാർ ഹോട്ടലിൽ.

കൊച്ചി ഇൻഫോ പാർക്കിലെ ഷെറാട്ടൻസിൻ്റെ ഫോർ പോയിൻ്റ്സിലാണ് ഉദ്യോഗസ്ഥരുടെ താമസം. പ്രഭാത ഭക്ഷണവും ഡിന്നറും ഈ മുന്തിയ ഹോട്ടലിൽ നിന്ന് തന്നെയാണ്. 9000 രൂപയും ജി.എസ്.ടിയും ആണ് റൂം വാടക. 46.65 ലക്ഷമാണ് ട്രെയിനിംഗിൻ്റെ ചെലവ്. ഇതിൽ 38.10 ലക്ഷവും ഈ ഹോട്ടലിലെ താമസത്തിനാണ്.

ബാലഗോപാൽ ഇറക്കിയ ഉത്തരവ് കാറ്റിൽ പറത്തിയത് ബാലഗോപാലിൻ്റെ നികുതി വകുപ്പ് തന്നെ ആണ് എന്നതാണ് വിരോധാഭാസം. പാവപ്പെട്ടവർക്ക് 6 മാസത്തെ ക്ഷേമ പെൻഷൻ മുടക്കിയ സർക്കാരാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അന്തിയുറങ്ങാൻ സെവൻ സ്റ്റാർ ഹോട്ടൽ അടക്കമുള്ള സൗകര്യങ്ങൾക്കായി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കുന്നത്.

ഈ മാസം 20 മുതൽ 25 വരെയാണ് ട്രെയിനിംഗ്. എറണാകുളം രാജഗിരി സ്ക്കൂൾ ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജിയിലാണ് ട്രെയിനിംഗ്.

6 ദിവസം ട്രെയിനിംഗിലായതിനാൽ റോഡിലെ പരിശോധന ഈ ദിവസങ്ങളിൽ ഇല്ലാതാകും. നികുതി വെട്ടിപ്പുകാർക്ക് പറുദിസയാകും ഈ ദിവസങ്ങൾ എന്ന് വ്യക്തം.

കുറച്ച് പേർക്ക് വീതം ട്രെയിനിംഗ് നൽകിയിരുന്നെങ്കിൽ റോഡിലെ പരിശോധന മുടങ്ങില്ലായിരുന്നു. ഒരുമിച്ച് ട്രെയിനിംഗ് നടത്താൻ നിർദ്ദേശിച്ചത് ധനമന്ത്രി ബാലഗോപാൽ ആയിരുന്നു. ട്രെയിനിംഗ് ചെലവ് ഉയരും എന്നായിരുന്നു ബാലഗോപാലിൻ്റെ നിർദ്ദേശത്തിൻ്റെ കാരണം. 6 ദിവസത്തെ റോഡിലെ പരിശോധന മുടങ്ങുന്നത് വഴി ഖജനാവിൽ എത്തേണ്ട ലക്ഷങ്ങൾ ഇതിൻ്റെ ഇരട്ടിയിൽ കൂടുതൽ വരും എന്ന വസ്തുത ബാലഗോപാൽ പരിശോധിച്ചതും ഇല്ല.