കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ. സുധാകരന് ആശ്വാസം. കേസില്‍ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വധശ്രമ കേസിലെ ഗൂഢാലോചന കുറ്റത്തിന് സുധാകരന്‍ വിചാരണ നേരിടണമെന്നായിരുന്നു സെഷന്‍സ് കോടതി ഉത്തരവ്. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇ.പി. ജയരാജനെ 1995 ഏപ്രില്‍ 12ന് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2016ലാണ് സുധാകരന്‍ േൈഹക്കോടതിയെ സമീപിച്ചത്.

ജയരാജന്‍ ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആന്ധ്രയിലെ ഓഗോളില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് കേസ്. പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

ശംഖുംമുഖം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.