ദില്ലി: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ട് ചെയ്ത പതിനാറുകാരന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് അറസ്റ്റിലായ രാജന്‍ സിങ്.

സംഭവം പുറത്തറിഞ്ഞതോടെ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഇവിടെ റീപോളിങ് നടത്തുമെന്നും യു.പി തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. എട്ടുതവണ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ രാജന്‍ സിങ് തന്നെയാണ് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത്. രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് പല തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇയാള്‍ വോട്ട് ചെയ്തത്. ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ് പുത്താണ്.

വിഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറക്കണമുണരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ബൂത്ത് കമ്മിറ്റി കൊള്ളസംഘമായി എന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.