തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു. ഏരൂരിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവ് ഷണ്‍മുഖനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോ​ഗിയായ ഷൺമുഖനെയാണ് വാടക വീട്ടിലുപേക്ഷിച്ചത്. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

10 മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്ക്കെത്തിയത്. കഴിഞ്ഞ ദിവസമാണ് മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. സഹോദരിമാരുമായി അജിത്തിന് തർക്കങ്ങളുണ്ടായിരുന്നെന്നും പിതാവിന്റെ ചികിത്സക്ക് ചെലവായ തുകയുടെ പേരിലായിരുന്നു ഈ തർക്കമെന്നുമാണ് അറിയുന്നത്. ഇയാള്‍ എങ്ങോട്ടാണ് പോയിരിക്കുന്നത് വ്യക്തമായിട്ടില്ല. ഫോണില്‍ വിളിക്കുന്ന പലരോടും പല മറുപടികളാണ് അജിത്ത് പറയുന്നത്. വീട്ടുടമയോട് വാഗമണ്‍ എന്നും പോലീസിനോട് വേളാങ്കണ്ണിയിലുമാണെന്നുമാണ് ഇയാള്‍ പറയുന്നത്. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് ​ന​ഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പോലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറഞ്ഞു. സാധനങ്ങൾ മാറ്റിയത് അറിഞ്ഞിരുന്നില്ല. രണ്ട് ദിവസങ്ങൾക്കുള്ളിൽ മാറമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.