
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്നമെന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം.
വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അങ്ങനെയിരിക്കുമ്പോൾ പിന്നെ മുഖ്യമന്ത്രിക്ക് വിശ്രമം പാടില്ലേ എന്നതരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘ബഹിരാകാശത്തേക്കൊന്നുമല്ലല്ലോ മുഖ്യമന്ത്രി പോയത്. ഇത് നമ്മുടെ ഒരു വിളിപ്പാടകലെയുള്ള രാജ്യമല്ലേ. നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയേക്കാള്‍ മൂന്ന് ഡിഗ്രി ലോംഗിറ്റ്യൂഡിലാണ് കാംപല്‍ ബേ എന്നുപറയുന്ന ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പ്. അതിന്റെ തെക്കേ മുനമ്പായ പിഗ്മാലിയന്‍ മുനമ്പില്‍നിന്ന് അറുപത് കിലോമീറ്റര്‍ അകലമേയുള്ളൂ ഇൻഡോനീഷ്യയിലേക്ക്.
പിണറായി വിജയാ എന്ന് വിളിച്ചാല്‍ വിളികേള്‍ക്കാന്‍ പറ്റുന്ന സ്ഥലമാണത്. ഇത്രയും വ്യക്തതവരുത്തിയിട്ടും വീണ്ടുവീണ്ടും സംശയങ്ങള്‍ ഉണ്ടാകുന്നത് എന്തോ ഒരു തകരാറായിട്ടാണ് എനിക്ക് തോന്നുന്നത്, എ.കെ ബാലൻ പറഞ്ഞു. 92,000 രൂപ മാസവരുമാനം ഉള്ള വ്യക്തിയാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹത്തിന് സർക്കാർ ഖജനാവിന്റെ അവിശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.