തിരുവനന്തപുരം: 2023-24 ലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയുടെ വിജയ ശതമാനം. 3,73,755 പേരാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.
മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. VHSE പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. VHSE പരീക്ഷയുടെ വിജയ ശതമാനവും 6.97 % ഇത്തവണ കുറഞ്ഞു.
ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11 ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തില്‍ മാത്രമായി 1,89.,411 പേര്‍ പരീക്ഷയെഴുതിതില്‍ 1,60,696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76,835 പേര്‍ പരീക്ഷ എഴുതിയതില്‍ 51,144 ഉന്നത പഠനത്തിന് അര്‍ഹത നേടി.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 10 0ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇത്തവണ എല്ലാ വിഷയങ്ങളിലും 39,242 പേരാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5,427പേരുടെ വര്‍ധനവാണുണ്ടായത്.
സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്‍റെ അവസാനവുമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
മികച്ച ഗുണനിലവാരത്തോടെ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം.മികച്ച രീതിയില്‍ അധ്യയനം നടന്ന വര്‍ഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരു വർഷം നീളുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും. നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
പരീക്ഷാ ഫലം അറിയാൻ
ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.