KeralaPolitics

39ാം തവണ ; വീണ്ടും സമയപരിമിധി കൊണ്ട് ലാവ്ലിന് കേസിലെ വാദം മാറ്റി

ഡൽഹി : ഇന്നും സുപ്രീം കോടതി എസ്എന്‍സി ലാവ്ലിൻ കേസ് പരിഗണിച്ചില്ല. മറ്റു കേസുകള്‍ നീണ്ടു പോയതിനാലാണ് അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും കേസ് പരിഗണനയ്ക്കാൻ സാധിക്കാത്തതിന് കാരണം എന്നാണ് വിവരം. 39ാം തവണയാണ് ലാവ് ലിന് കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.

എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്. ജസ്റ്റിസ് സൂര്യകാന്ത് ,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ്‌ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *