
തിരുവനന്തപുരം : മാസങ്ങളായി ഗവർണറുടെ പരിഗണലിലുണ്ടായിരുന്ന ബില്ലുകൾ മുഴുവൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്. വിവാദങ്ങൾ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവർണർ ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു ഗവർണറുട പരിഗണനയിൽ ഉണ്ടായിരുന്നത്. ഭൂപതിവ് ഭേദഗതി നിയമത്തിന് പുറമെ നെൽവയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലും ഗവർണർ ഒപ്പ് വച്ചിട്ടുണ്ട്.
ഇതോടെ ഗവർണറുടെ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിൽ എല്ലാം തീർപ്പായി. സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.
ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദഗതി ബില്ലിൽ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തിൽ മറ്റ് ആശങ്ക ഉണ്ടായിരുന്നില്ല.
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഉൾപ്പെടെ ആദ്യഘട്ടത്തിൽ ഇടഞ്ഞു നിന്നിരുന്ന ഗവർണർ പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു. ഇത് സർക്കാരിന് അയക്കുകയും ചെയ്തിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി വിഷയത്തിൽ വിശദമായ മറുപടി ഗവർണർക്ക് നൽകുകയായിരുന്നു.
കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബില്ലും ഇത് തന്നെയായിരുന്നു. ഇതിൽ തീർപ്പാക്കാത്ത ഗവർണറുടെ നടപടിയിൽ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷവും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒടുവിൽ ഗവർണർ വഴങ്ങുകയായിരുന്നു .