തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ ‘കണ്ണാടി’ ലഘുലേഖയുടെ പതിപ്പ് വീണ്ടും ഇറക്കി സെക്രട്ടറിയേറ്റിലെ സി.പി.എം സംഘടന.

പ്രതിപക്ഷനേതാക്കൻമാരെ വിമർശിച്ച ലഘുലേഖ ഇറക്കിയതിന് ജനറൽ സെക്രട്ടറി അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫിസർ സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കിയിരുന്നു. ധനവകുപ്പിനോട് അശോക് കുമാറിനെ താക്കിത് ചെയ്യാനും നിർദ്ദേശിച്ചിരുന്നു.

ലഘുലേഖ പിൻവലിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും അശോക് കുമാർ വിശദീകരണം നൽകിയിരുന്നു. കണ്ണാടി ലഘുലേഖയുടെ പതിപ്പ് വീണ്ടും ഇറക്കിയത് സംഘടനയുടെ പേരിൽ. വൈകേരിയസ് ലയബിലിറ്റി ക്ഷണിച്ചു വരുത്തുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായത്. സംഘടനയുടെ പേരിൽ ഇറക്കിയത് കൊണ്ട് ജനറൽ സെക്രട്ടറിക്കും പ്രസിഡണ്ടിനും തുല്യ ബാധ്യതയായി മാറി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം മറികടന്ന് ലഘുലേഖ വീണ്ടും ഇറക്കിയതിലൂടെ അശോക് കുമാറിൻ്റെ ജോലി തെറിക്കും എന്നാണ് നിയമവിദഗ്ധർ പറയുന്നത്.

പ്രസിഡണ്ട് പി. ഹണിക്കെതിരെയും നടപടിയുണ്ടാകും. ധനവകുപ്പിലെ സെക്ഷൻ ഓഫിസറാണ് അശോക് കുമാർ. പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ് പി. ഹണി . തൻ്റെ പേരിൽ ലഘുലേഖ ഇറക്കരുതെന്ന് അശോക് കുമാർ ഭാരവാഹികളുടെ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയിരുന്നു.

തുടർന്നാണ് സംഘടനയുടെ പേരിൽ ലഘുലേഖ ഇറക്കിയത്. വൈകേരിയസ് ലയബലിറ്റി ക്ഷണിച്ചു വരുത്തുന്ന നടപടിയായി ഇത്. ബി.ജെ.പി പരാതിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അശോക് കുമാറിനെതിരെ നടപടി എടുത്തത്. ലഘുലേഖയുടെ പതിപ്പ് വീണ്ടും ഇറക്കിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.