കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടിസ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എളമരം കരീ ഉള്‍പ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്.

‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തില്‍ പറഞ്ഞ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും നടത്തിയത് പഴയ പ്രഖ്യാപനത്തെക്കുറിച്ചാണെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്.

പ്രസംഗം ചിത്രീകരിച്ചയാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരമണിക്കൂറിനു ശേഷമാണ് വിഡിയോഗ്രഫറെ പുറത്തേക്കുവിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച സംഘത്തില്‍പ്പെട്ടയാളാണ് വിഡിയോഗ്രഫര്‍.