ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ തകര്‍ന്നുവീണ് മുംബൈ ഇന്ത്യന്‍സ്. ഇതോടെ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാമത് പരാജയമായി. ബോളര്‍മാര്‍ അടക്കിവാണ മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് മുംബൈയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ മധ്യ ഓവറുകളില്‍ യൂസുവേന്ദ്ര ചഹാലും മുംബൈയെ വെള്ളം കുടിപ്പിയ്ക്കുകയായിരുന്നു. ഇരുവരും 3 വീതം വിക്കറ്റാണ് നേടിയത്. മുംബൈ നിരയില്‍ 34 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ് സ്‌കോറര്‍. തിലക് വര്‍മ്മ 32 റണ്‍സ് നേടി. 125 റണ്‍സാണ് മുംബൈ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

സ്‌കോര്‍: മുംബൈ 20 ഓവറില്‍ 9ന് 125. രാജസ്ഥാന്‍: 15.3 ഓവറില്‍ 4ന് 127. മൂന്ന് വിക്കറ്റുമായി മുംബൈ ടോപ് ഓര്‍ഡറിനെ തകര്‍ത്ത ട്രെന്റ് ബോള്‍ട്ടാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബോള്‍ട്ട് തന്റെ അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെയും പുറത്താക്കി. ഈ മൂന്ന് താരങ്ങളും ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു.

16 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 20/4 എന്ന നിലയിലേക്ക് വീണ മുംബൈയെ ഹാര്‍ദ്ദിക് പാണ്ഡ്യ തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ 36 പന്തില്‍ 56 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 10ാം ഓവറില്‍ ചഹാല്‍ ഹാര്‍ദ്ദിക്കിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 21 പന്തില്‍ 34 റണ്‍സാണ് ഹാര്‍ദ്ദിക് നേടിയത്.