
കണ്ണൂരില്‍ ഹെല്മെറ്റ് ഉപയോഗിക്കാതെ ബൈക്ക് യാത്ര നടത്തുകയും എഐ ക്യമാറക്ക് മുന്നില്‍ ഗോഷ്ടികാണിക്കലും നടത്തുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 50 തവണയില്‍ കൂടുതലാണ് ഇവർ ട്രാഫിക് നിയമലംഘനം നടത്തിയത്. മട്ടന്നൂർ സ്വദേശികളായ മൂന്നുപേരെയാണ് എംവിഡി ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയത്.
ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിൽ സഞ്ചരിക്കുകയും സ്ഥിരമായി എഐ ക്യാമറകളെ നോക്കി പലതരം അഭ്യാസങ്ങൾ കാണിക്കുകയും ചെയ്ത യുവാക്കളെയാണ് പിടികൂടിയത്. ഇരിട്ടി പയഞ്ചേരിയിലെ എഐ ക്യാമറ നോക്കിയായിരുന്നു ഇവരുടെ അഭ്യാസങ്ങള്‍.
ഇവർക്കെതിരെ പലതവണ ഫൈൻ അടയ്ക്കാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും അത് ചെയ്തിരുന്നില്ല. അതേസമയം, അഭ്യാസങ്ങൾ തുടരുകയും ചെയ്തു. മാർച്ച് എട്ടിന് സമാനമായി നിയമം ലംഘിക്കുകയും എഐ ക്യാമറ നോക്കി അഭ്യാസങ്ങൾ നടത്തുകയും ചെയ്തതോടെ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എഐ ക്യാമറ പ്രവർത്തനക്ഷമമാണോ എന്ന് പരീക്ഷിക്കുന്നതിനായിരുന്നു ഇതെന്നായിരുന്നു ഇവരുടെ മറുപടി.
യുവാക്കളുടെ മറുപടിയിൽ തൃപ്തരാകാത്ത എംവിഡി മൂവരുടെയും ലൈസൻസ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയത്. മൂന്ന് ദിവസത്തെ ഡ‍്രൈവിങ് റിസർച്ച് കോഴ്സിൽ പങ്കെടുക്കാനും നിർദ്ദേശിച്ചു. ഇതിനായി എടപ്പാളിലേക്കാണ് ഇവരെ അയച്ചത്. ജനസേവനം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.