തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഉദ്യോഗസ്ഥർക്ക് ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു . ജോലി ചെയ്തവർക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കില്ലെങ്കിൽ മുഖ്യ മന്ത്രി ഭരണം രാജ്ഭവനെ ഏല്പിക്കണം . സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ് . ഗോപകുമാര്‍ . ഫെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലാദ്യമായാണ് ശമ്പളവും പെന്‍ഷനും ഒന്നാം തീയതി കൊടുക്കാന്‍ കഴിയാത്ത സാഹചര്യം സംസ്ഥാനത്തുണ്ടായത് . സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച കര്‍ഷകരും ക്ഷേമ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന വൃദ്ധരും നാള്‍ക്കുനാള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു . പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു . സപ്ലൈകോയിലെ സബ്‌സിഡി വെട്ടിക്കുറച്ച് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി. വേതനവും നിഷേധിച്ചതിലൂടെ സംസ്ഥാനത്ത് ഭരണസ്തംഭനം പരിപൂര്‍ണമായി .
ശമ്പളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കുടുംബാംഗങ്ങള്‍ മാത്രമല്ല. പാല്‍ക്കാര്‍, പത്രക്കാര്‍, പലചരക്ക്, പച്ചക്കറി കച്ചവടക്കാര്‍, മെഡിക്കല്‍ സ്‌റ്റോറുകാര്‍, ട്യൂഷന്‍ അദ്ധ്യാപകര്‍ തുടങ്ങി സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗക്കാരാണ് . 30 ദിവസം ജോലിചെയ്ത ശേഷം കൂലി കിട്ടാന്‍ തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തില്‍ മാത്രമാണ് . ഭരണമെന്നാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും മാത്രം ആഡംബര സൗകര്യം ഒരുക്കലല്ലെന്നും ഗോപകുമാര്‍ പറഞ്ഞു .