CrimeKerala

ഭർത്താവിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, അനുവിനെ തള്ളി തോട്ടിലിട്ടു; പേരാമ്പ്രയിലും മുജീബ് നടത്തിയത് പതിവ് രീതി

കോഴിക്കോട് പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി മുജീബ് കൊല്ലപ്പെട്ട അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്നാണ് ഇയാൾ പറഞ്ഞത്.യുവതി ഇത് വിശ്വസിച്ച് ബൈക്കിൽ കയറിയെങ്കിലും അല്ലിയോറയിലെത്തിയപ്പോൾ പ്രതി തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളയുകയായിരുന്നു. പ്രതിയുടെ ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനു കോവിഡാനന്തര രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു. ഇതിനായി തിടുക്കത്തിൽ നടന്ന് പോയ യുവതി പ്രതിയായ മുജീബിന്റെ ശ്രദ്ധയിൽപെട്ടു. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് ഇയാൾ അനുവിനെ ബൈക്കിൽ കയറ്റി. തുടർന്ന് അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് പ്രതി ബൈക്ക് നിർത്തി.

ഇതോടെ അനുവും ഇറങ്ങി മാറി നിന്നു. പിന്നാലെ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. കൂടെ ചാടിയ മുജീബ് അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി. ഇത് തടുക്കാൻ അനു ശ്രമിച്ചു. ഇതോടെ പ്രതി അനുവിന്റെ തല തോട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. അനു മുങ്ങിമരിച്ചതോടെ പ്രതി സ്വർണവുമായി സ്ഥലം വിട്ടു. അനുവിന്റെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. അനു മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് പ്രതിയായ മുജീബ് റഹ്മാൻ . മോഷണത്തിന് വേണ്ടി ഇത്തരം രീതികൾ പതിവായി പിന്തുടരുന്നയാളാണ് ഇയാൾ. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാത്രി മുഴുവൻ ചോദ്യം ചെയ്തപ്പോഴാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുങ്ങിമരിക്കാൻമാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ വാളൂർ സ്വദേശിയായ അനുവിന്റെ മൃതദേഹം കണ്ടെത്തിയത് തുടക്കം മുതൽ സംശയത്തിന് ഇടയാക്കിയിരുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ അർധനഗ്‌നയായി കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു അനുവിന്റെ മ‍ൃതദേഹം. ശരീരത്തിൽ കമ്മൽ മാത്രമാണ് സ്വർണമായി ഉണ്ടായിരുന്നത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് മോഷണം നടന്നതായി ഉറപ്പായത്.

തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. എട്ടരയ്ക്ക് വാളൂരിലെ സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനുവിനെ പിന്നീട് ബന്ധപ്പെടാനായില്ല. യുവതിയെ കാണാതായപ്പോൾ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് ഇവിടെ നിന്ന് മൃതദേഹം കണ്ടെത്തിയത്. അനുവിന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

ഒരു വർഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. ഇതിനിടെ സ്വന്തം അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് അനു എത്തിയത്. ഇരു വീടുകളിലും കുടുംബ പ്രശ്നങ്ങളൊന്നും യുവതിക്ക് ഇല്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *