ഡൽഹി : കേന്ദ്ര സായുധ സേന കോൺസ്റ്റബിൾ പരീക്ഷകൾ ഇനിമുതൽ മലയാളം ഉൾപ്പെടെയുള്ള 13 ഭാഷകളിൽ എഴുതാമെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയം. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്.

ഇനിമുതൽ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിവയുൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ എഴുതാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് സിഎപിഎഫിലേക്കുള്ള പരീക്ഷകൾ നടത്തുന്നത്. 13 പ്രാദേശിക ഭാഷകളിലുൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടത്താനുള്ള അനുമതി ഈ വർഷം കമ്മീഷൻ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും വാങ്ങിയിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെയാണ് ഈ വർഷത്തെ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടക്കുന്നത്.

128 നഗരങ്ങളിലായി പരീക്ഷയെഴുതുന്ന 48 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പുതിയ തീരുമാനം ഉപയോഗപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, അസം റൈഫിൾസ്, എസ്എസ്ബി എന്നിവയാണ് കേന്ദ്ര സായുധ സേനയുടെ ഉപ വിഭാഗങ്ങൾ.