പി.എസ്.സി പരീക്ഷയെഴുതി ജോലിക്ക് കയറുന്ന കാലം കഴിഞ്ഞുവെന്നും ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ചിന്ത മാറണമെന്നും മന്ത്രി സജി ചെറിയാൻ. മീൻകച്ചവടം അഭിമാനമുള്ള ജോലിയാണെന്നും അതിന്റെ പേരിൽ ആർക്കും പെണ്ണിനെയോ ചെറുക്കനെയോ കിട്ടാതിരിക്കില്ലെന്നും ഫിഷറീസ് വകുപ്പ് മന്ത്രികൂടിയായ സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

പ്രതിസന്ധികളെ അതിജീവിക്കുന്നവർ മാത്രമാണ് വിജയിക്കുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും മന്ത്രി പറഞ്ഞു.

‘‘എങ്ങനെയെങ്കിലും സർക്കാർ ഉദ്യോഗം ലഭിക്കണം. തരക്കേടില്ലാതെ പെൻഷനൊക്കെ വാങ്ങി മരിച്ചു പോകണം. ജോലി ചെയ്യാതെ ശമ്പളം കിട്ടുമെന്ന ചിന്തയുടെ ഫലമാണത്. മന്ത്രിയായിതിന് ശേഷം ഒരിക്കൽ സഹകരണ വകുപ്പിന് കീഴിലുള്ള ഓഫിസുകളിൽ പരിശോധനയ്ക്കു പോയി. 10.30നാണ് ഓഫിസിൽ എത്തിയത്. പക്ഷേ അപ്പോഴും 50 ശതമാനം ആളുകൾ ഇല്ല. ജനങ്ങളുടെ നികുതിപണത്തിന് അവരോട് ചില ഉത്തരവാദിത്തമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ മറക്കരുത്’’– മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.