CrimeNews

മൗസയുടേത് പ്രണയദുരന്തം! അൽഫാനുമായുള്ള ബന്ധം കൊണ്ടെത്തിച്ചത് മരണത്തിലേക്ക്

Story Highlights
  • ടോക്‌സിക് സ്വഭാവക്കാരനായിരുന്ന അൽഫാൻ മൗസയെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന തലത്തിലേക്കെത്തി കാര്യങ്ങൾ

കോഴിക്കോട് ഗവ ലോ കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി തൃശൂർ പാവറട്ടി സ്വദേശി മൗസ മെഹറീസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അൽഫാൻ ഇബ്രാഹിം അറസ്റ്റിൽ. കടുത്ത വാഹനപ്രേമിയായ മൗസയും അൽഫാനുമായുള്ള ബന്ധം തുടങ്ങുന്നതും വാഹനങ്ങളോടുള്ള ഇഷ്ടങ്ങളിൽ നിന്നായിരുന്നു.

ആറുമാസം മുൻപാണ് ബൈപ്പാസിലെ ചായക്കടയിൽ വച്ച് നൈറ്റ്‌ഡ്രൈവിനിടെ ഇരുവരും പരിചയപ്പെട്ടത്. അൽഫാന്റെ കാർ ആണ് ആദ്യം ശ്രദ്ധിച്ചത്. കാറിനെക്കുറിച്ചുള്ള സംസാരം പിന്നീട് വലിയ സൗഹൃദത്തിലേക്കും പിന്നാലെ പ്രണയത്തിലേക്കും മാറുകയായിരുന്നു.

എന്നാൽ ആ ബന്ധം മൗസയുടെ സകല സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്നതായിരുന്നു. അനാവശ്യ നിയന്ത്രണങ്ങളും ഇടപെടലുകളും അർഫാന്റെ ഭാഗത്തുനിന്നും വന്നു. ഇതോടെ ഇത് തനിക്ക് പറ്റിയ ബന്ധമല്ലെന്നു തിരിച്ചറിഞ്ഞ മൗസ പിൻമാറാൻ ശ്രമിച്ചു. എന്നാൽ ടോക്‌സിക് സ്വഭാവക്കാരനായിരുന്ന അൽഫാൻ മൗസയെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന തലത്തിലേക്കെത്തി കാര്യങ്ങൾ. ഹോട്ടലിൽവച്ച് പരസ്യമായി മർദിക്കുകയും ചീത്തവിളിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഈ മനോവിഷമത്തിലാണ് കഴിഞ്ഞമാസം 24ന് മൗസ മെഹറീസ് വാടകവീട്ടിൽ തൂങ്ങിമരിച്ചത്.

രണ്ടാം വർഷ നിയമവിദ്യാർത്ഥിനിയാണ് മൗസ. വണ്ടി വാങ്ങി മറിച്ച് വിൽക്കുന്ന അൽഫാൻ പല വാഹനങ്ങളിലാണ് മൗസയെ കാണാനും എത്താറുള്ളത്. ഇയാളുടെ പേരിൽ മഹാരാഷ്ട്ര പൊലീസിലും കേസുണ്ട്. വലിയ തുകയുടെ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

വയനാട് വൈത്തിരിയിൽവെച്ചാണ് അൽഫാനെ പിടികൂടിയത്. ഇയാളുടെ മേൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. വിവാഹിതനായ അൽഫാനിന് ഒരു കുട്ടിയുമുണ്ട്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയിലും ഒരു കൂസലുമില്ലാതെയാണ് അൽഫാനെ കാണാനായത്.