മാലിദ്വീപ് പാർലമെന്റിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ തമ്മിലടി. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി എംപിമാർക്ക് പരുക്കേറ്റു. ഒരു എംപിയുടെ തല പൊട്ടി.

പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയായത്.

മന്ത്രിസഭയ്ക്ക് പാർലമെന്റ് അംഗീകാരം നൽകുന്നതിനുള്ള വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കുകയായിരുന്നു. എന്നാൽ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ എതിർത്തു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാർക്ക് അംഗീകാരം നൽകാനാകില്ലെന്ന് അറിയിച്ചു.

വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഫ്ലേറിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചപ്പോൾ ചേംബറിനുള്ളിൽ സ്പീക്കർ ചെവി പൊചത്തിപ്പിടിക്കുന്നത് ഉൾപ്പെടെ കാണാമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.