തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണം ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍. ഡാം നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.

നയപ്രഖ്യാപന പ്രസംഗത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുന്നതു പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും കേരളം നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് 2022 ഡിസംബറില്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.

പുതിയ ഡാം നിര്‍മിക്കുന്നതിനു മുന്നോടിയായി കരാര്‍ ഏജന്‍സി നല്‍കിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ 3 വാല്യങ്ങളുള്ള കരടു റിപ്പോര്‍ട്ടാണു സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചിരുന്നു.

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പഴയ ഡാമിന്റെയും പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടി പ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിനു കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണത്തിന്റെ പ്രാരംഭ കൂടിയാലോചനകള്‍ സര്‍ക്കാര്‍ ഉന്നത വൃത്തങ്ങളില്‍ പൂര്‍ത്തിയായി കഴിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണത്തെ കുറിച്ച് പറയുന്നതിങ്ങനെ

”മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌വരയില്‍ അധിവസിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകല്‍പ്പനയുടെയും നിര്‍മ്മാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് ഒരു പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് ഏക പരിഹാരമെന്നതാണ് എന്റെ സര്‍ക്കാരിന്റെ കാഴ്ചപ്പാട്.

ഡാമിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും അണ്‍ കോഴ്‌സ്ഡ് റബ്ബിള്‍ മേസണ്‍റി ഇന്‍ ലൈം മോട്ടോറും കേന്ദ്ര ഭാഗം ലൈം സുര്‍ക്കി കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. 2018-21 മണ്‍സൂണ്‍ കാലത്ത് പ്രത്യേകിച്ചും ഇടുക്കി ജില്ലയില്‍ അത്യധികം ക്രമരഹിതമായ മഴ സൃഷ്ടിച്ച വിനാശകരമായ വെള്ളപ്പൊക്കവും അടിവാര പ്രദേശത്ത് താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഒരു പുതിയ ഡാം നിര്‍മ്മിക്കുന്നതാണ് ഏക പരിഹാരം. കേരളം ഈ അഭിപ്രായം എല്ലാ ബന്ധപ്പെട്ട ഫോറങ്ങളിലും ഉയര്‍ത്തിയിട്ടുള്ളതും തമിഴ്‌നാടുമായി ഒരു രമ്യമായ പരിഹാര മാര്‍ഗത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതുമാണ്’.

അതേസമയം, പുതിയ ഡാം നിര്‍മ്മാണത്തെക്കുറിച്ചുള്ള നയപ്രഖ്യാപനത്തിലെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടിലെ വിവിധാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്ന് കേരളം