
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് 2.40 കോടി അനുവദിച്ചു; ഇതോടെ ഹെലികോപ്റ്റർ വാടക 34.80 കോടിയായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് 2.40 കോടി അനുവദിച്ചു. 3 മാസത്തെ വാടക കുടിശികയാണ് അനുവദിച്ചത്. 2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശികയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് ഉള്ളതുകൊണ്ട് ട്രഷറിയിൽ നിന്ന് തുക ഉടൻ ഹെലികോപ്റ്റർ ഉടമകൾ ആയ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും.
വാടക കുടിശിക ആവശ്യപ്പെട്ട് പോലിസ് മേധാവി ഫെബ്രുവരി 2 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം കൊടുക്കാൻ മുഖ്യമന്ത്രി ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അടിയന്തിര നിർദ്ദേശം നൽകുക ആയിരുന്നു. ഈ മാസം 6 നാണ് തുക അനുവദിച്ചു ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.
ഇതോടെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് വാടകയായി ഖജനാവിൽ നിന്ന് നൽകിയ തുക 12.80 കോടിയായി. 80 ലക്ഷം രൂപയാണ് മാസവാടക. മാസം 25 മണിക്കൂർ പറക്കാൻ ആണ് 80 ലക്ഷം രൂപ മാസ വാടക. പിന്നിടുള്ള ഓരോ മണിക്കൂറിനും 90000 രൂപ വീതം വാടക നൽകണം. 2023 സെപ്റ്റംബർ മുതൽ ആണ് മുഖ്യമന്ത്രി വീണ്ടും ഹെലികോപ്റ്റർ ഉപയോഗിക്കാൻ തുടങ്ങിയത്.ഇസഡ് പ്ലസ് സുരക്ഷ ഉള്ള ആളാണ് താനെന്നും അതുകൊണ്ട് യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷ കാരണങ്ങളാൽ ഉചിതമല്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മുഖ്യമന്ത്രി യാത്രക്ക് ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നു. 2020 ൽ ആയിരുന്നു ആദ്യമായി വാടകക്ക് എടുത്തത്. 22 കോടി രൂപ വാടക ഇനത്തിൽ അന്ന് ചെലവായി.
തുടർഭരണം ലഭിച്ച് 2 വർഷത്തിനു ശേഷമാണ് ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ വീണ്ടും തീരുമാനിച്ചത്. ആദ്യം എടുത്ത ഹെലികോപ്റ്ററിന് 22 കോടിയും ഇപ്പോഴത്തെ ഹെലികോപ്റ്ററിന് 12.80 കോടിയും വാടക നൽകിയതോടെ ഹെലികോപ്റ്റർ വാടക 34.80 കോടിയിലേക്ക് കുതിച്ചു.