തിരുവനന്തപുരം: സിപിഎം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശി വിദേശ സന്ദര്‍ശനത്തിനൊരുങ്ങുന്നു. സ്‌പെയിനിലേക്കാണ് ആദ്യയാത്ര. കൂടാതെ ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും.

കെ.ടി.ഡി.സി ചെയര്‍മാനായ പി.കെ. ശശി ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുക്കാനാണ് പാരിസിലേക്ക് പറക്കുന്നത്. കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് പി.കെ. ശശിയോടൊപ്പം ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ മീറ്റിംഗില്‍ പങ്കെടുക്കും.

ഇരുവരുടേയും യാത്രക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അനുമതി നല്‍കി. തുടര്‍ന്ന് ജനുവരി 1 ന് ഇത് സംബന്ധിച്ച ഉത്തരവ് ടൂറിസം സെക്രട്ടറി കെ. ബിജു പുറപ്പെടുവിച്ചു. യാത്രക്ക് വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതി വേണം. അത് നേടിയെടുക്കാനാണ് ശശിയുടെ ശ്രമം.

കെ.ടി.ഡി.സിക്ക് ഈ സാമ്പത്തിക വര്‍ഷം നല്‍കിയ ബജറ്റില്‍ നിന്നാണ് ശശിയുടേയും ശിഖയുടേയും യാത്ര ചെലവും മറ്റും വഹിക്കേണ്ടത് എന്ന് ഉത്തരവില്‍ പറയുന്നു. ശശിയുടെ സഞ്ചാരവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വ്യക്തം.

ശശിയുടെ യാത്ര കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും ഗുണമുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. ജനുവരി 22 മുതല്‍ ഫെബ്രുവരി 11 വരെയാണ് യാത്ര. ജനുവരി 24 മുതല്‍ 28 വരെ സ്‌പെയിനിലെ മാഡ്രിഡിലും ജനുവരി 30 ന് ബാര്‍സിലോണയിലും നടക്കുന്ന ഫെയറില്‍ ശശിയും ശിഖയും പങ്കെടുക്കും.

ഫെബ്രുവരി 1ന് ഇറ്റലിയിലെ മിലനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 6 മുതല്‍ 7 വരെ നടക്കുന്ന പാരിസിലെ ഫെയറില്‍ പങ്കെടുത്തതിനു ശേഷം ഫെബ്രുവരി 11 ന് കേരളത്തിലേക്ക് ശശിയും ശിഖയും തിരിക്കും.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന പി.കെ. ശശിയുടെ ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ് ജനുവരി 1 നാണ് ശശിയുടെ വിദേശ യാത്രക്ക് റിയാസ് പച്ചക്കൊടി കാട്ടി ഉത്തരവ് ഇറക്കിയത്. ശശിക്ക് റിയാസിന്റെ ന്യൂ ഇയര്‍ ഗിഫ്റ്റാണിത് എന്നാണ് ഭരണ സിരാ കേന്ദ്രത്തിലെ സംസാരം.