മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ തെറ്റില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഇതേസംഭവത്തിൽ പി ജയരാജനെ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഗവർണർക്കെതിരെ എവിടെ വെച്ച് പ്രതിഷേധിക്കാനും അവകാശമുണ്ട്. കർഷക വിരുദ്ധ സമീപനം ഗവർണർ സ്വീകരിച്ചതുകൊണ്ടാണ് അവർ അതിനെതിരെ പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐഎം അവർക്കൊപ്പമാണെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

‘കേരള സിഎം’ എന്ന പേരിൽ യുട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയൻ നാടിന്റെ അജയ്യൻ, നാട്ടാർക്കെല്ലാം സുപരിചിതൻ എന്നാണ് പാട്ടിന്റെ തുടക്കം. തീയിൽ കുരുത്തൊരു കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ചൊരു സൂര്യൻ, മലയാളനാട്ടിൽ മന്നൻ, ഇൻക്വിലാബിൻ സിംബൽ, ഇടതുപക്ഷ പക്ഷികളിൽ ഫീനിക്‌സ് പക്ഷി ഇങ്ങനെ നീളുന്നു പാട്ടിൽ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങൾ.