കണ്ണൂരിൽ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിലുണ്ടായ വാക്ക്പോരിൽ കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ. KGNA ഭാരവാഹികൾ ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. എം വിജിൻ എംൽഎയ്ക്കെതിരെ കേസടുത്തിട്ടില്ല.

നഴ്സസ് അസോസിയേഷൻ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎൽഎ എസ് ഐയോട് പറഞ്ഞു.

എംഎൽഎ ഉൾപ്പെടെയുള്ളവരോട് പുറത്ത് പോകണമെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കുമെന്നും ഇതിനായി എല്ലാവരുടെയും പേരും വിവരവും രേഖപ്പെടുത്തണമെന്നും എസ്‌ഐ അറിയിച്ചതിനെ തുടർന്നാണ് വനിത പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിച്ചത്.

എംഎൽഎ പ്രകോപിതനായതോടെ പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവർത്തകയെ പിന്തുണച്ച് എസ്‌ഐ രംഗത്തെത്തി. ഇതോടെ എംഎൽഎ കൂടുതൽ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പൊലീസ് ആണെന്നും സുരേഷ്‌ഗോപി സ്റ്റൈൽ കളിച്ച് സർക്കാരിനെ മോശമാക്കരുതെന്നും എം വിജിൻ പറഞ്ഞു. കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടയാൻ കഴിയാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.