തിരുവനന്തപുരം: മീഡിയ മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ പ്രസ് സെക്രട്ടറിയെ നിയമിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ജി. രാജേഷ് കുമാറിനെയാണ് ബാലഗോപാല്‍ പ്രസ് സെക്രട്ടറിയായി നിയമിച്ചത്.

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി റാങ്കിലാണ് നിയമനം. 1,23,700 രൂപയായിരിക്കും ശമ്പളം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന മന്ത്രിയാണ് ബാലഗോപാല്‍.

ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ ബാലഗോപാലിന് ആകുന്നില്ല. 4 മാസത്തെ ക്ഷേമ പെന്‍ഷനാണ് കൊടുക്കാനുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബാലഗോപാല്‍ മന്ത്രിയായതിന് ശേഷം ഡി.എ കൊടുത്തിട്ടില്ല. 18 ശതമാനമാണ് ഡി.എ കുടിശിക. ആശ്വാസ കിരണം പെന്‍ഷന്‍ കൊടുത്തിട്ട് 2 വര്‍ഷമായി.

3 ലക്ഷം പേര്‍ക്ക് കെട്ടിട നിര്‍മാണ തൊഴിലാളി പെന്‍ഷന്‍ ഒന്നര വര്‍ഷമായി കൊടുക്കുന്നില്ല. ബസ് ചാര്‍ജ്, കറന്റ് ചാര്‍ജ്, വെള്ളക്കരം, ഭൂനികുതി തുടങ്ങി എല്ലാം ഇരട്ടിയാക്കി. പെന്‍ഷന്‍ കൊടുക്കാന്‍ മദ്യത്തിന് സെസും ചുമത്തി. ഏറ്റവും കൂടുതല്‍ അധിക നികുതി ബജറ്റില്‍ ചുമത്തിയ ധനമന്ത്രിയാണ് ബാലഗോപാല്‍ . 6000 കോടിയാണ് അധിക നികുതിയായി ബാലഗോപാല്‍ ബജറ്റില്‍ ചുമത്തിയത്.

ജനങ്ങളെ ദ്രോഹിക്കുന്ന നികുതികള്‍ അടിച്ചേല്‍പ്പിക്കുന്ന ധനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നത്. വിമര്‍ശനങ്ങളെ നേരിടാന്‍ മീഡിയ മാനേജ്‌മെന്റ് ശക്തിപ്പെടുത്താനാണ് ബാലഗോപാലിന്റെ തീരുമാനം.

പിണറായി മോഡലില്‍ പ്രസ് സെക്രട്ടറിയുടെ കീഴില്‍ സോഷ്യല്‍ മീഡിയ ടീമിനെ നിയമിക്കാനും ബാലഗോപാല്‍ ആലോചിക്കുന്നുണ്ട്.