ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ വ്യാപാരികളുടെ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ( സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന) തീരുമാനിച്ചത്.

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പെട്രോള്‍ പമ്പുകളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെയുള്ള സംരക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ടോമി തോമസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം മാത്രം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ 100ലധികം അക്രമസംഭവങ്ങളാണ് ഉണ്ടായത്.

പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.

പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.