തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ നിയമസഭാ വളപ്പിലും എം.എ‍ല്‍.എ ഹോസ്റ്റല്‍ പരിസരത്തും നായകള്‍ ദുരൂഹമായി ചത്തുവീഴുന്നു. കഴിഞ്ഞദിവസം രണ്ട് നായകളാണ് ചത്തത്. ഈ ദിവസങ്ങളില്‍ തന്നെ പൂച്ചകളുടെ ജഡവും കിട്ടിയതായി ജീവനക്കാരില്‍ ചിലർ പറയുന്നു.

രണ്ട് മാസം മുമ്പ് നിയമസഭ വളപ്പിൽ 4 തെരുവ് നായകൾ മരണപ്പെട്ടിരുന്നു. നിയമസഭ വളപ്പിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭ സെക്രട്ടറി എന്നിവരുടെ ഔദ്യോഗിക വസതികളും ഉണ്ട്. നിയമസഭ വളപ്പിലും എം.എൽ.എ ഹോസ്റ്റലിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.

എം എൽ. എ ഹോസ്റ്റൽ വളപ്പിലെ തെരുവ് നായ ശല്യം തടയുന്നതിന് നടപടിയെടുക്കുമോ എന്ന് എം.എം മണിക്ക് നിയമസഭയിൽ ചോദ്യം ഉന്നയിക്കേണ്ടി വന്നു. ” നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നായിരുന്നു എം.എം. മണിയുടെ ചോദ്യത്തിന് മന്ത്രി എം.ബി രാജേഷ് നൽകിയ മറുപടി.

നായ്ക്കളെ എ ബി സി സർജറിക്ക് വിധേയമാക്കുവാൻ എം.എൽ.എ ഹോസ്റ്റൽ വളപ്പിൽ നിന്നും 2022 സെപ്റ്റംബർ 27, ഒക്ടോബർ 28, നവംബർ 1, 2023 നവംബർ 10, 11 തുടങ്ങിയ ദിവസങ്ങളിൽ നായ്ക്കളെ പിടികൂടിയിട്ടുണ്ട്. എ ബി സി ആക്റ്റ് 2021 പ്രകാരം 7, സബ് സെക്ഷൻ 6 പ്രകാരം പിടികൂടിയ സ്ഥലത്ത് തന്നെ ഇവയെ സർജറിക്ക് ശേഷം വിടുകയും ചെയ്തു

ഒരു സ്ഥലത്ത് നിന്നും പിടികൂടിയ നായ്ക്കളെ സർജറിക്ക് ശേഷം മറ്റൊരു സ്ഥലത്ത് വിടാനും പാടുള്ളതല്ല “. തെരുവ് നായകളുടെ ആക്രമണം തടയാൻ നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്ന് കണ്ടതിനെ തുടർന്ന് അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടിയിരുന്നെങ്കിലും കോടതി അത് പരിഗണിച്ചില്ലെന്ന് 2022 ഡിസംബർ 5 ന് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.

2021 മുതൽ 5 ലക്ഷത്തോളം പേർക്ക് തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്. 2021 മുതൽ 2022 സെപ്റ്റംബർ വരെ 32 പേർ പേ വിഷബാധ മൂലം മരണമടഞ്ഞെന്നും എം.ബി രാജേഷ് നിയമസഭയെ അറിയിച്ചിരുന്നു.