കേന്ദ്രത്തില്‍ നിന്ന് കിട്ടിയത് 93442.75 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണെന്ന പിണറായിയുടേയും ബാലഗോപാലിന്റേയും വാദം തെറ്റെന്ന് നിയമസഭ രേഖ.

കേന്ദ്രം കേരളത്തിന് നല്‍കുന്ന കോടികളുടെ കണക്ക് ബാലഗോപാലിന്റെ നിയമസഭ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. 2021-22 , 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ 93,442.75 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചുവെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ നിയമസഭയിലെ രേഖാമൂലമുള്ള മറുപടി.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള കോണ്‍ഗ്രസ് എം.എല്‍.എ എ.പി. അനില്‍കുമാറിന്റെ ചോദ്യത്തിന് 2023 ആഗസ്റ്റ് ഒമ്പതിന് ബാലഗോപാല്‍ നല്‍കിയ മറുപടി പ്രകാരം 2021 – 22 ല്‍ കേന്ദ്ര നികുതി വിഹിതമായി 17820.09 കോടിയും കേന്ദ്ര ധനസഹായം ആയി 30017.12 കോടിയും അടക്കം 47837.21 കോടി കേന്ദ്ര വിഹിതമായി ലഭിച്ചു.

2022 – 23 ല്‍ കേന്ദ്ര നികുതി വിഹിതമായി 18260. 68 കോടിയും കേന്ദ്ര ധനസഹായം ആയി 27344.86 കോടിയും അടക്കം 45605. 54 കോടി കേന്ദ്ര വിഹിതമായി ലഭിച്ചു. പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധൂര്‍ത്തും ബാലഗോപാലിന്റെ കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റുമാണ് കേരളത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചത് എന്ന് വ്യക്തം.

കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് നവകേരള സദസ്സില്‍ പിണറായിയും സംഘവും ആവര്‍ത്തിച്ച് പ്രസംഗിക്കുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണ്. വസ്തുതയുടെ അടിസ്ഥാനത്തിലാണ് ധനകാര്യത്തെ വിശദികരിക്കേണ്ടത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ട് സാമ്പത്തിക വര്‍ഷം കേന്ദ്ര വിഹിതമായി 93442.75 കോടി ലഭിച്ചുവെന്നത് വസ്തുതയാണ്.

ഇത്രയും കോടി ലഭിച്ചുവെന്ന് പറഞ്ഞത് ധനമന്ത്രി ബാലഗോപാലും. നിയമസഭ മറുപടി പുറത്ത് വന്നതോടെ ജനങ്ങളെ പറഞ്ഞ് പറ്റിക്കാനുള്ള വാചക കസര്‍ത്ത് മാത്രമായി കേന്ദ്ര അവഗണന എന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments