തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ആഡംബര ബസിന്റെ പരിപാലന ചുമതല ടൂറിസം വകുപ്പിന്. ബസ് വാങ്ങിയത് ഗതാഗത വകുപ്പ് ആണെങ്കിലും പരിപാലനത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബസില്‍ ബയോ ടോയ്‌ലെറ്റ് ഉള്ളതിനാല്‍ സമയബന്ധിതമായി പരിപാലിക്കണമെന്നും അതുകൊണ്ട് ടൂറിസം വകുപ്പിനെ ഏല്‍പിക്കുന്നു എന്നാണ് ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്നത്. ബസ് വാങ്ങാന്‍ ആന്റണി രാജുവും പരിപാലിക്കാന്‍ റിയാസും.

ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു ബസ് വാങ്ങണമെന്ന് ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പി.ആര്‍.ഡി ഡയറക്‌റായിരുന്നു. ബസുകള്‍ വാങ്ങുന്നതിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും കെ.എസ്.ആര്‍.ടി.സിക്ക് വൈദഗ്ധ്യം ഉള്ളതിനാല്‍ ബസ് വാങ്ങാന്‍ കെ എസ് ആര്‍ ടി സിയെ ചുമതലപ്പെടുത്തുകയായിരുന്നു.

1,05,19,839 രൂപയാണ് ബസ് വാങ്ങാന്‍ മാത്രം ചെലവായത്. ഡെയ്മിയര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.എം കണ്ണപ്പ ആട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് ബസ് വാങ്ങിയതിന് ചെലവായ 1.05 കോടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

ബസ് വാങ്ങാനുള്ള ഭരണാനുമതി ഉത്തരവ് പോലും ഇറക്കിയിരുന്നില്ല. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് പണം കൊടുക്കാതെ ഡിസംബര്‍ 4 ന് ഭരണാനുമതി ഉത്തരവ് ഇറക്കുകയായിരുന്നു പി.ആര്‍.ഡി സെക്രട്ടറി മിനി ആന്റണി. ബസിന്റെ പണം കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാന്‍ അടുത്ത ഉപധനാഭ്യര്‍ത്ഥന വരെ കാത്തിരിക്കണം.

ബസ് വാങ്ങുന്നതിനുള്ള തുക മൂലധനമായി അനുവദിച്ചതിനാല്‍ അടുത്ത ഉപധനാഭ്യര്‍ത്ഥനയില്‍ പുതിയ സേവന നടപടിക്രമം ( New Service Procedure ) പിന്തുടര്‍ന്ന് മൂലധനമായി ക്രമപ്പെടുത്തുന്നതിനുള്ള നടപടികള്‍ സമയ ബന്ധിതമായി സ്വീകരിക്കണമെന്നും മിനി ആന്റണി ഇറക്കിയ ഉത്തരവില്‍ സൂചിപ്പിക്കുന്നു.

ബജറ്റിനോടൊപ്പമാണ് ഉപധനാഭ്യര്‍ത്ഥന. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ബജറ്റ് അവതരണം ഉണ്ടാകും എന്നാണ് ധനവകുപ്പില്‍ നിന്നുള്ള സൂചന. ബസിന്റെ പണം കിട്ടാന്‍ ഫെബ്രുവരി വരെ കെ എസ് ആര്‍ ടി സി കാത്ത് കിടക്കണം എന്ന് വ്യക്തം. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ പോലെയായി കെ.എസ്.ആര്‍.ടി.സിയും. ശമ്പളം കിട്ടാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ 2 മാസം കാത്തിരിക്കണമെങ്കില്‍ ബസിന്റെ പണം കിട്ടാന്‍ 3 മാസമാണ് കെ എസ് ആര്‍ ടി സി കാത്തിരിക്കേണ്ടത്.