ന്യൂഡല്‍ഹി: കേരളത്തെ പുകഴ്ത്തിയിട്ടും രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ലഭിക്കാതെ കോണ്‍ഗ്രസും അശോക് ഗെഹ്ലോട്ടും. ബിജെപിയേക്കാള്‍ ബഹുദൂരം പിന്നിലായാണ് കോണ്‍ഗ്രസിന്റെ പരാജയം.

സംസ്ഥാനത്ത് 113 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. കോണ്‍ഗ്രസ് 66 സീറ്റിലാണ് കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുന്നത്. 20 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നു. ഇതിനിടെ സംസ്ഥാനത്ത് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ സച്ചിന്‍ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. കോണ്‍ഗ്രസിലെ ബിജെപി സ്ലീപ്പര്‍ സെല്ലാണ് സച്ചിന്‍ പൈലറ്റെന്നാണ് പരിഹാസം.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന് തലവേദനയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഈ തര്‍ക്കങ്ങള്‍ പരിഹരിച്ചതായും തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഈ തൊഴുത്തില്‍ കുത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

വോട്ടെണ്ണലിനിടെ പിന്നിലായിരുന്ന മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മുന്നേറുകയാണിപ്പോള്‍. ബി.ജെ.പി സ്ഥാനാര്‍ഥി അജിത് സിംഗാണ് തൊട്ട് പിന്നില്‍. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സച്ചിനും അജിത് സിംഗും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സച്ചിന്‍ 2018 ലെ തെരഞ്ഞെടുപ്പില്‍ 50,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ടോങ്കില്‍ നിന്ന് വിജയിച്ച് കയറിയത്. ഇതിനിടെ, രാജസ്ഥാനില്‍ വിജയം ഉറപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.