തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ട്രഷറി നിയന്ത്രണം 1 ലക്ഷമാക്കി കടുപ്പിപ്പ് ധനമന്ത്രി ബാലഗോപാൽ. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം.

നേരത്തെ ഇത് 5 ലക്ഷമായിരുന്നു. സംസ്ഥാനം ഭരണസ്തംഭനത്തിലായി എന്ന് ചുരുക്കം. ഒരു ഓട പണിയാൻ പോലും സാധിക്കുകയില്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിന്റെ കാരണം ഇതാണ്. 16000 കോടി രൂപ കരാറുകാർക്ക് കൊടുക്കാൻ ഉള്ളതിനാൽ അവർ പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

ഓരോ വകുപ്പിൽ നിന്നും പണം ആവശ്യപെട്ട് വരുന്ന ഫയലുകളിൽ ധനവകുപ്പ് കുറിക്കുന്നത് ഇങ്ങനെ “ധന പുനർ വിനിയോഗത്തിന് പ്രൊപ്പോസൽ സമർപ്പിക്കുക”. ഫണ്ടില്ല. അതുകൊണ്ട് മറ്റ് ശീർഷകങ്ങളിൽ അനുവദിച്ച പണത്തിൽ കുറവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയാണ് ധന പുനർ വിനിയോഗം.

അങ്ങനെ ഫണ്ട് കണ്ടെത്തി ഫയൽ സമർപ്പിച്ചാൽ അടുത്ത ചോദ്യവുമായി ധനവകുപ്പ് വീണ്ടും ഫയൽ മടക്കും. അടുത്ത സാമ്പത്തിക വർഷത്തിലേക്ക് എങ്ങനേയും കടക്കുക എന്നതിനു വേണ്ടിയുള്ള സർക്കസ് ആണ് ധനവകുപ്പിൽ നടക്കുന്നത്. സാമ്പത്തിക വർഷം തുടങ്ങിയാൽ 30,000 കോടി കടമെടുക്കാൻ സാധിക്കും.

കടം എടുത്ത് മുടിയുകയാണ് സംസ്ഥാനം. ജനുവരി , ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്ക് 4000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ 1500 കോടി കഴിഞ്ഞ ദിവസം മുൻകൂറായി കടം എടുത്തു. മറ്റ് വരവുകളും 1500 കോടിയും ഉൾപെടെ എടുത്ത് വേണം ശമ്പളവും പെൻഷനും കൊടുക്കാൻ . അടുത്ത 3 മാസം കടം എടുക്കാൻ സാധിക്കുന്നത് 2500 കോടി മാത്രം. പദ്ധതി ചെലവുകൾ ഏറ്റവും കൂടുതൽ വരുന്നത് സാമ്പത്തിക വർഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ്.

പ്രതിസന്ധി രൂക്ഷയായതോടെ പദ്ധതി ചെലവ് ഗണ്യമായി വെട്ടി കുറയ്ക്കും. ട്രഷറി നിയന്ത്രണം 1 ലക്ഷമാക്കി കടുപ്പിച്ചുള്ള ഉത്തരവ് ഇറക്കാതെ ട്രഷറികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു ധനമന്ത്രി. നവകേരള സദസ് നടക്കുന്നതിനാൽ ട്രഷറി നിയന്ത്രണം 1 ലക്ഷമാക്കി കടുപ്പിച്ച ഉത്തരവ് പുറത്തിറക്കിയാൽ പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുമെന്നും മന്ത്രിക്കറിയാം. അതുകൊണ്ടാണ് വാക്കാൽ നിർദേശം നൽകിയത്.