തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നു. പിണറായി വിജയന്‍ നവകേരള സദസ്സ് കഴിഞ്ഞെത്തുമ്പോഴേക്കും നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദ്ദേശം.

1,50,80,000 (ഒരുകോടി അമ്പത് ലക്ഷത്തി എണ്‍പതിനായിരം) രൂപയാണ് ചെലവ്. നവകേരള സദസ് കഴിഞ്ഞ് ഡിസംബര്‍ 24 നേ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റില്‍ മടങ്ങി വരൂ. അതിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

18.39 ലക്ഷമാണ് കോണ്‍ഫറന്‍സ് ഹാളിന്റെ ഇന്റീരിയര്‍ പ്രവൃത്തിക്കായി ചെലവഴിക്കുന്നത്. 17.42 ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍, 1.39 ലക്ഷത്തിന്റെ കക്കൂസ്, 1.85 ലക്ഷത്തിന്റെ സ്‌പെഷ്യല്‍ ഡിസൈനുള്ള ഫ്‌ലഷ് ഡോര്‍സ്, 74000 രൂപയുടെ അടുക്കള സാമഗ്രികള്‍ എന്നിവയും കോണ്‍ഫറന്‍സ് ഹാളിന്റെ സിവില്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13.72 ലക്ഷമാണ് എ.സിക്ക് വേണ്ടി മുടക്കുന്നത്. 6.77 ലക്ഷത്തിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തിക്കും പണം അനുവദിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് വര്‍ക്കിന് 79 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കാന്‍ 2023 മേയ് മാസം ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.