തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് ട്രെയിന്‍ ഒഴിവാക്കി കോട്ടയം വഴിയാക്കാന്‍ നീക്കം ആരംഭിച്ചു. ആലപ്പുഴയിലെ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് റൂട്ട് മാറ്റമെന്ന് അധികൃതര്‍ പറയുന്നു. വന്ദേഭാരതിനുവേണ്ടി ആലപ്പുഴവഴിയുള്ള മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതും വൈകിയോടുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത്.

സംസ്ഥാന സര്‍ക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായം ചോദിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വന്ദേഭാരത് ട്രെയിന്‍ കാരണം മറ്റ് ട്രെയിന്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ആലപ്പുഴ വഴി വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നത് രണ്ട് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വ്വീസിനെയാണ് ബാധിക്കുന്നത്. വൈകിട്ട് ആറിന് എറണാകുളത്തു നിന്ന് പുറപ്പെടുന്നത് 6.25ന് മാറ്റുകയും കായംകുളത്ത് എത്തിച്ചേരുന്ന സമയം 9.05 ആയി നിലനിര്‍ത്തുകയും ചെയ്തു. രാത്രി 7.35ന് എറണാകുളത്തെത്തുന്ന പാസഞ്ചറിന്റെ സമയം വന്ദേഭാരത് വന്നതോടെ 7.50 ഉം ആക്കി . ആലപ്പുഴ വഴിയുളള ദീര്‍ഘദൂര ട്രെയിനുകളുടെ സര്‍വ്വീസിനെ വന്ദേഭാരത് സര്‍വ്വീസ് ബാധിച്ചിട്ടില്ല.

കേരളത്തിലെ നാല് വന്ദേഭാരത് സര്‍വ്വീസുകളും വന്‍ ലാഭത്തിലാണ്. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് സര്‍വ്വീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സര്‍വ്വീസാണ്. 200% ആണ് ബുക്കിംഗ് ഡിമാന്‍ഡ്. കോട്ടയം വഴിയുള്ള സര്‍വ്വീസിന് 186% ആണ് ഡിമാന്‍ഡ്.