റഷ്യക്കെതിരെ യുദ്ധം ചെയ്യുന്ന യുക്രൈന് പാകിസ്ഥാന്‍ ആയുധം വിറ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. 364 മില്യണ്‍ ഡോളറാണ് ഇത്തരം കരിഞ്ചന്ത ആയുധ വ്യവസായത്തിലൂടെ പാകിസ്ഥാന്‍ നേടിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

രഹസ്യ ആയുധ വില്‍പ്പനയ്ക്കായി ഗ്ലോബല്‍ മിലിറ്ററി, നോര്‍ത്ത് റോപ്പ് ഗ്രുമ്മെന്‍ എന്നീ രണ്ട് അമേരിക്കന്‍ കമ്പനികളുമായാണ് പാകിസ്താന്‍ കരാര്‍ ഒപ്പിട്ടത് എന്നാണ് ബി.ബി.സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തത്.

റാവല്‍പിണ്ടിയിലെ പാക് എയര്‍ഫോഴ്‌സ് ബെയ്‌സായ നൂര്‍ഖാനില്‍ നിന്ന് ബ്രിട്ടീഷ് സൈനിക കാര്‍ഗോ വിമാനം സൈപ്രസിലെയും അക്രോട്ടറിയിലെയും ബ്രിട്ടീഷ് സൈനിക ബേയ്‌സിലേക്കും പിന്നീട് റൊമാനിയയിലേക്കും പറന്നു. ഇത്തരത്തില്‍ അഞ്ചുതവണയാണ് യുക്രൈയിന് ആയുധങ്ങളുമായി വിമാനം പാകിസ്താനില്‍നിന്ന് പറന്നുയര്‍ന്നതെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ ഫെഡറല്‍ പ്രൊക്യൂര്‍മെന്റ് ഡാറ്റസിസ്റ്റത്തില്‍ നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്നാണ് ബി.ബി.സി വ്യക്തമാക്കിയത്. 2022 ആഗസ്റ്റ് 17-ലാണ് കരാര്‍ ഒപ്പിട്ടത്. 155 എം.എം. ഷെല്ലുകളാണ് ഇതിന്റെ അടിസ്ഥാനത്തില്‍ വിറ്റത്. ഗ്ലോബല്‍ മിലിറ്ററി കമ്പനിയുമായി 232 മില്യണ്‍ ഡോളറിന്റെയും നോര്‍ത്ത് റോപ്പ് ഗ്രുമ്മാന്‍ കമ്പനിയുമായി 131 മില്യണ്‍ ഡോളറിന്റെയും കരാറാണുണ്ടാക്കിയത്.

കരാര്‍ 2023 ഒക്ബറില്‍ അവസാനിച്ചു. കൂടാതെ 2022-23 സാമ്പത്തിക വര്‍ഷം ആയുധ കൈമാറ്റത്തിലൂടെ പാകിസ്താന് വന്‍ വരുമാനവര്‍ധവുണ്ടായെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ രേഖകള്‍ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ഇത് 13 മില്യണ്‍ ഡോളറായിരുന്നു. 2022-23ല്‍ 415 മില്യണ്‍ ഡോളറായി വരുമാനം വര്‍ധിച്ചു. -ബി.ബി.സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍, രഹസ്യ ആയുധ വില്‍പ്പന റിപ്പോര്‍ട്ട് പാകിസ്താന്‍ പൂര്‍ണമായി നിഷേധിക്കുകയാണ്. യുക്രൈന് ആയുധങ്ങള്‍ വിറ്റിട്ടില്ലെന്നാണ് ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് നിഷ്പക്ഷ നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചതെന്നും അതിനാല്‍ ആയുധ കൈമാറ്റം നടന്നിട്ടില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.

യുക്രൈന്‍ വിദേശകാര്യമന്ത്രി ഡിംട്രോ കുലേബ 2023 ജൂലൈയില്‍ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അവിശ്വാസത്തിലൂടെ പുറത്താക്കി അധികാരത്തിലെത്തിയ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ്(പി.ഡി.എം.) ഭരണകാലത്താണ് വിവാദ ഇടപാടുകള്‍ നടന്നത് എന്നതാണ് ശ്രദ്ധേയം.

യുക്രൈയിന്‍ വിഷയം പാക് രാഷ്ട്രീയത്തിലും വലിയ പ്രതിസന്ധിയാണ് തീര്‍ത്തിരുന്നത്. 2022 ഫെബ്രുവരി 24-ല്‍ ഇമ്രാന്‍ഖാന്റെ റഷ്യന്‍ സന്ദര്‍ശനവേളയിലായിരുന്നു പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ യുക്രൈയിന്‍ അധിനിവേശത്തിന് ഉത്തരവിട്ടത്. ഈ സന്ദര്‍ശനത്തിന് ശേഷം പാക് സൈനിക മേധാവിയായ ഗെന്‍ ക്വമര്‍ ജാവേദ് ബജ്വ ഇമ്രാന്‍ ഖാനുമായി അകല്‍ച്ചയിലായിരുന്നു. റഷ്യയുടെ യുക്രൈയിന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ബജ്വ ആവശ്യപ്പെടുകയും ചെയ്തിരുന്നു.