
പി.വി. അൻവറിന് യൂദാസിന്റെ രൂപം, നിലമ്പൂരിൽ എൽ.ഡി.എഫ് വൻ വിജയം നേടും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവറിനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.വി. അൻവറിന് യൂദാസിന്റെ രൂപമാണെന്നും യു.ഡി.എഫിന് വേണ്ടിയുള്ള നെറികെട്ട പ്രവർത്തനവും ഒറ്റുകൊടുക്കുന്ന നിലപാടുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇക്കാര്യം പകൽവെളിച്ചം പോലെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“എന്തെല്ലാം അവസരവാദ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ യു.ഡി.എഫ് ശ്രമിച്ചാലും, കാലുമാറി യൂദാസിനെപ്പോലെ ആ പാളയത്തിലേക്ക് പോകാൻ ശ്രമിച്ച അൻവറിനെക്കുറിച്ച് യു.ഡി.എഫിനുള്ളിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. കാരണം, പ്രതിപക്ഷ നേതാവിനെതിരെ ഉൾപ്പെടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് പി.വി. അൻവർ. എന്നിട്ടും യു.ഡി.എഫിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി അൻവറിനെ ഒപ്പം ചേർക്കാനും, അദ്ദേഹം മാപ്പപേക്ഷിച്ചതുപോലുള്ള നിലപാടിനെ സ്വാഗതം ചെയ്യാനുമാണ് യു.ഡി.എഫ് തയ്യാറായത്,” എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ തെറ്റായ എല്ലാ സമീപനങ്ങളെയും അതിജീവിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റം തന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കാഴ്ചവെക്കും. വൻ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് സി.പി.എം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ, എൽ.ഡി.എഫ് സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രയിൽ നിർണായകമായ മുന്നേറ്റം സൃഷ്ടിക്കാനാകും. നിലമ്പൂരിലെ വിജയം തുടർന്ന് വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സഹായകമാകുമെന്ന പ്രത്യാശയും എം.വി. ഗോവിന്ദൻ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചു.