വയനാട് തലപ്പുഴ പേരിയ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് വെടിയേറ്റതായാണ് സംശയം. ഇവരെ തേടി വന്‍ പോലീസ് സന്നാഹം വനാതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്തു, ഭക്ഷണം കഴിക്കാന്‍ കാത്തിരുന്നു. അതീവരഹസ്യമായിട്ടായിരുന്നു തണ്ടര്‍ബോള്‍ട്ടിന്‍ നീക്കം. ഉച്ചയോടെ തന്നെ തണ്ടര്‍ബോള്‍ട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചു. മാവോയിസ്റ്റുകള്‍ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു നിരീക്ഷിച്ചു. ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തി.

മാവോയിസ്റ്റുകള്‍ പുറത്തു ഇറങ്ങുമ്പോള്‍ പിടികൂടാനായിരുന്നു നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങി. വീട്ടുമുറ്റത്ത് തണ്ടര്‍ ബോള്‍ട്ടിനെ കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് ആകാശത്തേക്ക് വെടിവച്ചു, തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

ഇതോടെ രണ്ടുപേര്‍ ഓടിപ്പോയി. വീടിനു അകത്തു ഉണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. ഇതോട പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ് പൊലീസ്. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടര്‍ ബോള്‍റ്റ് കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെ പോലീസ് കല്‍പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പോലീസ് സംരക്ഷണയിലാണ്. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചപ്പാരം കോളനിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആള്‍ ചികിത്സക്കെത്തിയാല്‍ പിടികൂടുകയാണ് ലക്ഷ്യം.