കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ വൈകിട്ടോടെ കോടതിയിൽ സമർപ്പിക്കും. അന്വേഷണം വിലയിരുത്താൻ ഉദ്യോഗസ്ഥർ കളമശ്ശേരി എആര്‍ ക്യാമ്പിൽ യോഗം ചേർന്നു.

ബോംബ് നിർമിച്ചതും, കൺവെൻഷൻ ഹാളിൽ സ്ഥാപിച്ചതും, റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്‍ട്ടിന്‍ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാർട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധനക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോൺ ഫോറന്‍സിക്കിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം. സാക്ഷികളെ ജയിലിൽ എത്തിച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക.

ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. 15 വർഷത്തിലേറേ വിദേശത്ത് താമസിച്ച് മാർട്ടിൻ ബോംബ് നിർമാണം പഠിച്ചതും അവിടെ വെച്ചാണെന്നും പൊലീസ് സംശയിക്കുന്നു. വിദേശത്തുനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്. അതിനിടെ ഉന്നത ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം കളമശ്ശേരിയിൽ യോഗം ചേർന്നു.