ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഐ.എ.എസുകാര്‍ക്കും അടുത്തമാസം പുതിയ ഡി.എ നല്‍കാന്‍ ബാലഗോപാല്‍

മന്ത്രിസഭ യോഗത്തില്‍ ഡി.എ പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എ ഉത്തരവും ഇറങ്ങി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് ഈ മാസം 20 നാണ് ഉത്തരവ് ഇറങ്ങിയത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 42 ല്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നു. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചിട്ടുണ്ട്.

അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിക്കും ധനകാര്യ മന്ത്രാലയത്തിനും മാണ് പകര്‍പ്പ് അയച്ചത്. ഒരു വശത്ത് ഡി.എ കുടിശികയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ 18 ശതമാനം ഡി.എ കുടിശികയുമാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഡി എ കുടിശികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്.

പരമാവധി 2 ഗഡു ഡി എ കുടിശികയാണ് മറ്റ് സംസ്ഥാനങ്ങള്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ളതെങ്കില്‍ കേരളത്തില്‍ 5 ഗഡുക്കളാണ് ഡി.എ കുടിശിക . ഇതുമൂലം തസ്തികയുടെ സ്വഭാവം അനുസരിച്ച് 4000 രൂപ മുതല്‍ 30000 രൂപ വരെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ പ്രതിമാസ നഷ്ടം. പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസ പെന്‍ഷനില്‍ നഷ്ടം 2000 രൂപ മുതല്‍ 15000 രൂപയാണ്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടേയും ഡി.എ പരിഷ്‌കരണ കുടിശികയുടേയും 2 ഗഡുക്കള്‍ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുണ്ട്.

അതിനു പുറമേയാണ് 5 ഗഡു ക്ഷാമ ആശ്വാസ കുടിശികയും. 80000 പെന്‍ഷന്‍കാരാണ് കുടിശിക കിട്ടാതെ മരണമടഞ്ഞത്. ഇതിനിടയില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ഒരു നിശ്ചിത ശതമാനം പിടിച്ച് നിധി രൂപികരിക്കാന്‍ ധനവകുപ്പ് ആലോചനയുണ്ടായിരുന്നു. ഈ വാര്‍ത്ത മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിഷേധം ഉയര്‍ന്നതോടെ അങ്ങനൊരു നീക്കമില്ലെന്ന് ധനമന്ത്രി ഫേസ് ബുക്ക് കുറിപ്പിലൂടെ നിഷേധിച്ചു.

ഇതോടെ നിധി രൂപികരണ നീക്കം അകാലചരമം അടഞ്ഞു. 40,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാരുടെ തടഞ്ഞ് വച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ധനമന്ത്രി ചൂണ്ടികാണിക്കുന്നത്. 27 കോടി മുടക്കി കേരളിയം ധൂര്‍ത്ത് നടത്താനും 2 കോടി മുടക്കി നിയമസഭയില്‍ പുസ്തകോല്‍സവം നടത്താനും പി എസ്.സി അംഗങ്ങളുടെ ശമ്പളം 4 ലക്ഷമാക്കി ഉയര്‍ത്താനും സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ബാധകമല്ലേ എന്ന ചോദ്യമാണ് ജീവനക്കാരും പെന്‍ഷന്‍കാരും ഉയര്‍ത്തുന്നത്.

കേരളത്തിലെ ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്കും ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്രം പ്രഖ്യാപിച്ച പുതിയ ഡി.എ 2024 ജനുവരി മുതല്‍ ലഭിക്കുമെന്നും അതിനുള്ള ഉത്തരവ് ധനവകുപ്പില്‍ നിന്ന് അടുത്ത മാസം ഇറങ്ങുമെന്നുമാണ് ലഭിക്കുന്ന സൂചന. ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്കും ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും ഡി.എ കൃത്യമായി കൊടുക്കുന്നതില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇവര്‍ക്ക് ബാധകമല്ല.