തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം കീറാമുട്ടി. ശാസ്ത്രീയ മാലിന്യ പരിപാലനം സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.

മാലിന്യം നിക്ഷേപിക്കേണ്ട രീതിയെക്കുറിച്ച് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. മാലിന്യം വേര്‍തിരിച്ച് പ്രത്യേകം ബക്കറ്റുകളിലാക്കണമെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥരില്‍ പലരും പാലിക്കുന്നില്ലെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.

സെക്രട്ടേറിയറ്റിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രധാന ഇടങ്ങളില്‍ മൂന്ന് നിറത്തിലുള്ള ബക്കറ്റുകള്‍ സ്ഥാപിക്കുകയും ഓരോ ബക്കറ്റിലും നിക്ഷേപിക്കേണ്ട മാലിന്യം സംബന്ധിച്ച നിര്‍ദ്ദേശം അതിനടുത്തായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.

അവരവര്‍ക്ക് തോന്നുന്ന ബക്കറ്റുകളില്‍ ഉപേക്ഷിക്കുന്ന മാലന്യങ്ങള്‍/ആഹാരാവശിഷ്ടങ്ങള്‍ ബക്കറ്റില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ശുചീകരണ ജീവനക്കാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത്.

ഏതൊക്കെ ബക്കറ്റില്‍ എന്തൊക്കെ നിക്ഷേപിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശവും സര്‍ക്കുലര്‍ പറയുന്നുണ്ട്.

പച്ച ബക്കറ്റില്‍ ആഹാരാവശിഷ്ടങ്ങള്‍ മാത്രം (ഇലകള്‍ ഉള്‍പ്പെടെ) പേപ്പര്‍ നിക്ഷേപിക്കരുത്.
നീല ബക്കറ്റ്
ഭക്ഷണം പൊതിഞ്ഞുകൊണ്ട് വരുന്ന പ്ലാസ്റ്റിക്, ന്യൂസ് പേപ്പര്‍, അലുമിനിയം ഫോയില്‍ പേപ്പര്‍, ചായകപ്പുകള്‍ എന്നിവ മാത്രം.
ചുവപ്പ് ബക്കറ്റില്‍ പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസ് ചില്ലുകള്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്.