കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്ര വിജയം നേടിയതിന്റെ ഞെട്ടലിലാണ് സിപിഎം. ഭരണത്തിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് ഇത്ര കനത്ത പരാജയം ഏല്‍ക്കാനുള്ള പ്രധാന കാരണം പ്രതിപക്ഷത്തിന്റെ ഐക്യത്തിനും നേതൃപാടവത്തിനും പ്രഥമ സ്ഥാനമാണുള്ളത്.

പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ യഥാര്‍ത്ഥ സ്റ്റാര്‍ വി.ഡി. സതീശനാണെന്ന് അഭിപ്രായപ്പെടുകയാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമേനി. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശനെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണ്ണരൂപം:

പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ത്ഥ ശില്പി സതീശന്‍ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച ‘ക്യാപ്റ്റന്‍ കൂള്‍’ ആയിരുന്നു സതീശന്‍. തൃക്കാക്കരയിലും നമ്മള്‍ ഇത് കണ്ടതാണ്. ‘താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള്‍ നേതാക്കള്‍ എന്ന് വിളിക്കേണ്ടത്… സതീശന്‍ ഇരുത്തം വന്ന നേതാവാണ്… കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍കൂട്ടാണ്… അഭിനന്ദനങ്ങള്‍